തെരഞ്ഞെടുപ്പു ചൂടിനിടെ അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരുന്നു

മുക്കം: തെരഞ്ഞെടുപ്പു ചൂടിനിടെ അവശ്യസാധനങ്ങൾക്ക് വില കുതിച്ചുയരുന്നു.വിലക്കയറ്റം സാധാരണക്കാർക്കും ഹോട്ടൽ മേഖലയിലുൾപ്പെടെയുള്ളവർക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.
പല സാധനങ്ങൾക്കും ഇരട്ടിയിലധികമാണ് വില വർധിച്ചിരിക്കുന്നത്. ദിനംപ്രതിയുള്ള ഇന്ധന വിലവർധനയാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.
സൺ ഫ്ലവർ ഓയിലിനാണ് ഈ അടുത്ത് ഏറ്റവുമധികം വില വർധിച്ചത്. രണ്ടുമാസം മുന്പു വരെ 90 രൂപയ്ക്ക് ലഭിച്ചിരുന്ന സൺ ഫ്ലവർ ഓയിലിന് 170 രൂപയാണ് ഇന്നത്തെ വില.വെജിറ്റബിൾ ഓയിലിന് 80 രൂപ ഉണ്ടായിരുന്നത് 135 രൂപയിലെത്തി. 20 രൂപ മുതൽ 22 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന പച്ചരിക്ക് വില 30 രൂപയിലെത്തി. റംസാൻ വ്രതമടക്കം അടുത്ത സാഹചര്യത്തിൽ ഇതു വിശ്വാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. 70 മുതൽ 75 രൂപയ്ക്കു വരെ ലഭിച്ചിരുന്ന മല്ലിക്ക് 100 രൂപയും 90 രൂപയ്ക്ക് ലഭിച്ചിരുന്ന മുളകിന് 150 രൂപയുമായി വർധിച്ചു. 120 മുതൽ 130 രൂപയ്ക്കു വരെ ലഭിച്ചിരുന്ന കാഷ്മീരി മുളകിന് വില 300 കടന്ന അവസ്ഥയാണ്.
പട്ടാണികടല (ഗ്രീൻപീസ്)യ്ക്ക് 40 രൂപയുണ്ടായിരുന്നത് നൂറു രൂപ വർധിച്ച് 140 രൂപയായി. വെളിച്ചെണ്ണ വിലയിലും വലിയ വർധനയാണ്. 160 രൂപയ്ക്കു ലഭിച്ചിരുന്ന വെളിച്ചെണ്ണയ്ക്കു 240 രൂപയും കടന്നിരിക്കുകയാണിപ്പോൾ. ചായപ്പൊടി 180 രൂപയിൽ നിന്ന് 250 രൂപയായും ബിരിയാണി അരിയായ കൈമ അരിക്ക് 90 രൂപയിൽ നിന്ന് 110 രൂപയായും വർധിച്ചിട്ടുണ്ട്. വില വർധന ഏറ്റവും കൂടുതൽ ബാധിച്ചത് ഹോട്ടൽ മേഖലയിലുള്ളവരെയാണ്. ഗ്രാമപ്രദേശങ്ങളിൽ ചായയ്ക്കും എണ്ണക്കടികൾക്കും ഇപ്പോഴും 15 രൂപയാണ് വില. ഈ വിലക്ക് കച്ചവടം നടത്തിയാൽ ലാഭം പോയിട്ട് മുതൽ പോലും ലഭിക്കുകയില്ലെന്നു വ്യാപാരികൾ പറയുന്നു







