Kerala

വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; കൂടുതല്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്.

തിരുവനന്തപുരം:കൊവിഡ് വ്യാപനം കുതിക്കുന്നതിനിടെ വാക്സിനുവേണ്ടിയുള്ള അടിപിടിയില്ലാതാക്കാന്‍ പുതിയ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മെഗാ ക്യാംപുകള്‍ക്ക് പകരം വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദേശം.

ശേഷിക്കുന്ന വാക്സിന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയത് തിക്കിനും തിരക്കിനും കാരണമായിരുന്നു. കോട്ടയത്ത് ഉന്തുതള്ളുംവരേ ഉണ്ടായി. പലയിടത്തും കൊവിഡ് പ്രൊട്ടോക്കോള്‍ പൂണമായും ലംഘിച്ചു. വാക്സിന്‍ സ്വീകരിക്കാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഹൈ റിസ്‌കിലുള്ളവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി. ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലേക്കുമാറ്റും. ലക്ഷണമില്ലെങ്കില്‍ എട്ടു ദിവസത്തിനുശേഷം ആര്‍.ടി.പി.സി ആര്‍ പരിശോധന നടത്തണം. 70 വയസ് കഴിഞ്ഞവര്‍ക്ക് വീടുകളിലേക്ക് മരുന്നെത്തിക്കും. കൂടുതല്‍ സെക്ടറല്‍ ഓഫിസര്‍മാരേയും പൊലിസിനേയും വിന്യസിക്കും.

സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതിപേര്‍ ജോലിക്കെത്തിയാല്‍മതി. ഈ ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്‍കും. സ്വകാര്യമേഖലയിലും വര്‍ക് അറ്റ് ഹോം നടപ്പാക്കണം.
പഠനം തല്‍ക്കാലം വിദ്യാലയങ്ങളില്‍ വേണ്ട. എല്ലാം ഓണ്‍ലൈനിലേക്കു മാറ്റും. എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഉടനെ ഇവ മാധ്യമങ്ങള്‍ക്ക് കൈമാറും.

കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കാം.
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നയം.
ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കൂടുതല്‍ വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. അതേസമയം നിലവില്‍ മൂന്ന് ലക്ഷത്തില്‍ താഴെ വാക്‌സീന്‍ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button