ഇലക്ട്രിക് സ്മാർട്ട് ബൈക്കുമായി താരമായി കടലുണ്ടി പനക്കത്തൊടി സ്വദേശി സജിത്ത്

കടലുണ്ടി: പെട്രോൾവിലയുടെ ഗ്രാഫ് കുത്തനെ ഉയരുമ്പോൾ സ്മാർട്ട് ഇലക്ട്രിക് ബൈക്കുമായി എത്തിയിരിക്കുകയാണ് കടലുണ്ടി പനക്കത്തൊടി സ്വദേശി കൊല്ലേരി സജിത്ത്. താക്കോലിന് പകരം ഫിംഗർ ലോക്കും ഫോണിലെ വൈഫെ ഉപയോഗിച്ചും ഈ ബൈക്ക് സ്റ്റാർട്ട് ചെയ്യാം. ഹെൽമെറ്റ് ധരിച്ചാൽ മാത്രമേ യാത്രക്കാരന് ബൈക്ക് ഓടിക്കാൻ കഴിയൂ. ബൈക്കിൽനിന്ന് ഏതെങ്കിലും അപകടം പറ്റിയാൽ ആ വിവരം ബൈക്കിൽ രജിസ്റ്റർചെയ്ത നമ്പറിലേക്ക് ഓട്ടോമാറ്റിക്കായി വീട്ടുകാരെ അറിയിക്കുന്ന ഓട്ടോമാറ്റിക് ആക്സിഡന്റ് കോൾ അലർട്ട് സിസ്റ്റവും ബൈക്കിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഫൈൻഡർ മോഡ്, ജി.പി.എസ്. ബ്ലൂടൂത്ത് മ്യൂസിക് സിസ്റ്റം, റിവേഴ്സ് ഗിയർ, നാലാം സ്പീഡ് ഗിയർ, എന്നീ പ്രത്യേകതയും ബൈക്കിൽ സജിത്ത് ഒരുക്കീട്ടുണ്ട്.
മണിക്കൂറിൽ അറുപത് കിലോമീറ്ററാണ് വേഗം. അഞ്ച് മണിക്കൂർ ചാർജ് ചെയ്താൽ തൊണ്ണൂറ് കിലോമീറ്റർവരെ ഓടിക്കാം. ഏറ്റവും കൂടുതൽ ഫീച്ചർ ഉള്ള ഇലക്ട്രിക് ബൈക്ക് ആയിട്ടാണ് 2022-ലേക്കുള്ള ലിംകാ ബുക്ക് ഓഫ് റെക്കോഡിലേക്ക് സജിത്ത് കൊല്ലേരിയെ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കമ്യൂണിക്കേഷൻ പഠിച്ചിറങ്ങിയ സജിത്ത് ഒഴിവ് സമയത്താണ് ഇപ്പോൾ ഇത്തരം പരീക്ഷണം നടത്തുന്നത്. പ്രകൃതി സൗഹൃദമായ വാഹനമാണ് ഇതെന്ന് സജിത്ത് പറയുന്നു.






