Kozhikode

കോഴിക്കോട് ലഹരി മരുന്ന് ഗുളികയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: ലഹരി മരുന്ന് ഗുളികയുമായി യുവാവ് അറസ്റ്റില്‍. കരിക്കാംകുളം പള്ളി കുളങ്ങര താഴം മുബഷീര്‍(34) ആണ് അറസ്റ്റിലായത്. ഇയാളുടെ കാരാട്ട് താഴത്തുള്ള വാടക വീട്ടില്‍ വെച്ച് 310-ഓളം സ്പാസ്‌മോ പ്രോക്‌സി വോണ്‍ പ്ലസ് എന്ന ലഹരി മരുന്ന് ഗുളികകളുമായി പിടികൂടിയത്.

പറമ്പില്‍ ബസാര്‍ കാരാട്ടുതാഴത്തെ ഒരു വീട്ടില്‍ ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചേവായൂര്‍ എസ് ഐ. ഷാന്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ്(സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

പറമ്പില്‍ ബസാറിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി മരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചതിനാല്‍ ഇവിടം ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്ന് പിടികൂടിയ വീട്ടില്‍ നിരവധി ചെറുപ്പക്കാര്‍ നിത്യവും വരാറുണ്ടെന്നും രാത്രി വളരെ നേരം വൈകിയ ശേഷവും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നും ജനങ്ങള്‍ക്ക് ഇത് വളരെയധികം ശല്യമാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

മുബഷീറിന് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെയും ഇയാളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും വ്യക്തമായ വിവരം ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ആളുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു.

കൂടാതെ ഇവ സൂക്ഷിച്ചു വെക്കുവാനും വളരെ എളുപ്പമാണ്. ഇത് ഉപയോഗിച്ചവരില്‍ മണമോ മറ്റ് കാര്യങ്ങളോ ഇല്ലാത്തതിനാല്‍ ആര്‍ക്കും കണ്ടുപിടിക്കാനും കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് അഞ്ച് ഗ്രാമിലധികം കൈവശം സൂക്ഷിക്കുന്നത് തന്നെ ജാമ്യമില്ലാ കുറ്റമാണ്.

ഇയാള്‍ക്ക് മുന്‍പും കോഴിക്കോട് സിറ്റിയിലെ ടൗണ്‍, കസബ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ നാലോളം കേസുകളുണ്ടായിരുന്നു. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങമായ എ എസ് ഐമാരായ എം മുഹമ്മദ് ഷാഫി, എം സജി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ അഖിലേഷ്, കെ എ ജോമോന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം ജിനേഷ് എന്നിവരും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ അഭിജിത്ത്, സായ് രാജ്, എസ്സിപിഒ സുമേഷ്, ഹോം ഗാര്‍ഡ് അജിത്ത്കുമാര്‍, എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button