സംസ്ഥാന പാതയിലെ കുഴികളും വെള്ളക്കെട്ടും,അപകടം തുടര്‍ക്കഥയാകുന്നു

താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങള്‍ പതിവാകുന്നു.ദേശീയപാതയില്‍ താമരശ്ശേരി മുതല്‍ മുക്കം വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാല്‍ ചെറുവാഹനങ്ങള്‍ കുഴികള്‍ ഒഴിവാക്കാന്‍ നടത്തുന്ന ശ്രമമാണ് മിക്കപ്പഴും അപകടം വരുത്തുന്നത് ഏറ്റവും ഒടുവിൽ ജീവൻ നഷ്ടപ്പെട്ടത് മുക്കം പന്നിക്കോട് സ്വദേശി ഷാജിക്കാണ്. മങ്ങാടിന് സമീപം വെച്ച് റോഡിലെ വെള്ളക്കെട്ടിൽ നിന്നും സ്കൂട്ടർ വെട്ടിച്ചപ്പോൾ നിരങ്ങിവീണ ഷാജി പിന്നിൽ വന്ന ലോറിക്കടിയിൽ പെടുകയായിരുന്നു. ഞായറായ്ച്ച ഉച്ചക്കായിരുന്നു അപകടം.
കൂടത്തായിക്ക് സമീപം ചുടലമുക്കിൽ ഹമ്പുകളോട് ചേർന്ന് ഭീമൻ കുഴികളാണ് രൂപപ്പെട്ടത്. ഹമ്പ് കയറി ഇറങ്ങുന്ന വാഹനങ്ങൾ നേരെ പതിക്കുന്നത് കുഴികളിലേക്കാണ്.റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം പല സമയത്തും ബൈക്ക് യാത്രക്കാർ അടക്കമുള്ളവർക്ക് കുഴികൾ കാണാൻ സാധിക്കാതെ വരികയും വെള്ളത്തിൽ മറിഞ്ഞ് വീഴുകയും ചെയ്യുന്നതും പതിവാണ്. നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടും റോഡ് അറ്റകുറ്റപണി പോലും നടത്താൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.






