വിദ്യാർത്ഥി മരിച്ച സംഭവം; ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല, ഡ്രൈവർക്കെതിരെ കേസെടുത്തു

കൊടിയത്തൂർ: കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി. അപകടം നടക്കുമ്പോൾ ബസ്സിന് പെർമിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സ്കൂൾ അധികൃതർ പെർമിറ്റ് പുതുക്കിയത് ഇന്നലെ രാത്രി 7. 24ന്. ഈ വർഷം ആഗസ്റ്റിലാണ് ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെർമിറ്റ് പുതുക്കാൻ സ്കൂൾ അധികൃതർ അപേക്ഷ നൽകിയിരുന്നു എന്നും 7500 രൂപ പിഴതുക ഈടാക്കി എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് കേസ് എടുത്തു.
കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.
പാഴൂർ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടാക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.
സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാൽ പെർമിറ്റ് പുതുക്കിയതെന്നും വെബ്സൈറ്റിൽ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്. കുട്ടിക്ക് ചികിത്സ നൽകുന്ന കാര്യത്തിലുൾപ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു







