തിരുവമ്പാടിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവമ്പാടി: മദ്യപിച്ചെത്തിയ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യന്‍ (76) ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യ മേരി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. മദ്യപിച്ചെത്തിയ മകന് അഭിലാഷാണ് ഇരുവരേയും മര്‍ദ്ദിച്ചതെന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സെബാസ്റ്റിയന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 31നാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അഭിലാഷ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദമ്പതിമാര്‍ മര്‍ദ്ദനമേറ്റ് അവശനിലയിലായ വിവരം പിറ്റേ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെബാസ്റ്റ്യന്റേയും മേരിയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.






