Kozhikode

കാമുകിയെതേടി തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി വടകരയില്‍; യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

കോഴിക്കോട്: കാമുകിയെതേടി തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി വടകരയില്‍ എത്തിയ മൂന്നു യുവാക്കള്‍ പിടിയിലായി. തിരുവനന്തപുരം ചിറയന്‍കീഴ് കിഴുവിലം ഉണ്ണി ക്വാര്‍ട്ടേഴ്‌സില്‍ ശിവജിത്ത് (22), വെള്ളക്കടവ് സ്വദേശി ഉണ്ണി (29), അരമട പുന്നക്കമുകള്‍ മേലേ പുത്തന്‍വീട്ടില്‍ സബീഷ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനാണ് തങ്ങളെത്തിയതെന്ന് ഇവര്‍ മൊഴി നല്‍കി.

വടകര-കുരിയാടി റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആംബുലന്‍സ് കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമാകുന്നത്. ഉടന്‍ വന്നുകൊണ്ടുപോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെയാണ് ആംബുലന്‍സുമായി പുറപ്പെട്ടതെന്നു യുവാക്കള്‍ പോലീസിനോടു പറഞ്ഞു.

രാവിലെ ചോറോട് ഭാഗത്ത് ഇതേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ രോഗിയെ ഇറക്കി പോകുകയാണെന്ന് മറുപടി നല്‍കി. ഉച്ച കഴിഞ്ഞാണ് കുരിയാടി റോഡില്‍ കണ്ടത്. നാട്ടുകാരും പിന്നാലെയെത്തിയ റവന്യൂ സംഘവും കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീണ്ടും പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് ശിവജിത്ത് കാര്യങ്ങള്‍ വിശദീകരിച്ചത്.

കൃത്യമായ വഴി മനസിലാകാത്തതിനാലാണ് റോഡില്‍ കറങ്ങിയത്. ലോക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ആംബുലന്‍സ് വിട്ടുനല്‍കില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button