Mukkam

തെളിവെടുപ്പിനായി കൊണ്ടു പോയ ലഹരിമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

മുക്കം:വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മൂന്ന് കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്ത കേസിലെ പ്രതിയായ മുഹമ്മദ് ഹനീഫയാണ് തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

രാജധാനി എക്സ്പ്രസ് ട്രെയിനിൽ ഡൽഹിയിലേക്ക് പോകുന്നതിനിടെ ഗുജറാത്തിലെ വഡോദര സ്റ്റേഷന് സമീപം വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ റെയിൽവേ പൊലീസിനെയും ഗുജറാത്ത് പൊലീസിനെയും വിവരമറിയിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആദ്യം 100 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഹനീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് കേസുകളിലായി മൂന്ന് കിലോയിലധികം മയക്കുമരുന്ന് ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പ്രതിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനും, ഇതിന് പിന്നിലെ അന്തർസംസ്ഥാന ലഹരിമാഫിയയെക്കുറിച്ചുള്ള അന്വേഷണത്തിനുമായിട്ടാണ് പ്രതിയെയും കൊണ്ട് പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്.

Related Articles

Leave a Reply

Back to top button