മുക്കത്ത് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രമനുവദിച്ചു

കാരശ്ശേരി: മുക്കത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു. ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുക്കത്തും ആഴ്ചയിലൊരു ദിവസം ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് കേന്ദ്രം അനുവദിച്ചത്.
കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ രാജേഷാണ് കേന്ദ്രം അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ലേണിങ് ലൈസൻസ് നേടി ടെസ്റ്റിന് ആയിരങ്ങൾ കാത്തിരിക്കുന്നതും ഒട്ടേറെപ്പേരുടെ ലേണിങ് ലൈസൻസ് കാലാവധി ഈ മാസം 30-ന് അവസാനിക്കുന്നതും മാതൃഭൂമി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മുക്കം പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഗ്രൗണ്ടിൽവെച്ചാണ് ടെസ്റ്റ് നടക്കുക. ഇതോടെ ഒരു വർഷത്തോളമായി കാത്തിരിക്കുന്ന കാരശ്ശേരി, കൊടിയത്തൂർ, മുക്കം പ്രദേശത്തെ അപേക്ഷകർക്ക് വൈകാതെ ലൈസൻസ് ലഭിക്കാൻ സഹായിക്കും.
ആഴ്ചയിൽ ആറുദിവസം ടെസ്റ്റ് നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവാകും. കോവിഡ് കാലത്ത് കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകൾ ഉടൻ തീർപ്പാക്കണമെന്നും കൂടുതൽ ടെസ്റ്റ് ഗ്രൗണ്ടുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേസ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നിവേദനം നൽകിയത് പരിഗണിച്ചാണ് പുതിയ ടെസ്റ്റ് ഗ്രൗണ്ട് മുക്കത്ത് അനുവദിച്ചത്







