കോടഞ്ചേരിയിൽ വീണ്ടും കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചു.

കോടഞ്ചേരി: കോടഞ്ചേരി നാരങ്ങാത്തോട് പന്തമ്മാക്കൽ ബെന്നി, ബാബുക്കുട്ടി എന്നിവരുടെ കൃഷിയിടത്തിൽ കാട്ടുപന്നിയിറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. ഇവരുടെ കൃഷിയിടത്തിലെ കപ്പ കൃഷിയാണ് കഴിഞ്ഞരാത്രി കാട്ടുപന്നി നശിപ്പിച്ചത്.
ഇത്തരത്തിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മലയോര കർഷകരുടെ സ്വപ്നങ്ങളാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുന്നത്. തെങ്ങ്, കമുക്, കുരുമുളക് അടക്കമുള്ള കാർഷിക വിളകൾ നശിച്ച കർഷകർക്ക് പന്നി, കുരങ്ങ് പോലുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുകയാണ് എന്ന പരാതി വ്യാപകമാണ്. പരാതികളെ തുടർന്ന് കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ഓഡർ ലഭിച്ച ആദ്യ പഞ്ചായത് കോടഞ്ചേരിയാണെങ്കിലും വിരലിൽ എണ്ണാവുന്ന പന്നികളെ മാത്രമാണ് ഇതുവരെയായിട്ടും വെടിവച്ചു കൊന്നിട്ടുള്ളത്.
ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ലൈസൻസ് കൊടുത്തുകൊണ്ട് കാർഷികവിളകൾ നശിപ്പിക്കുന്ന മുഴുവൻ പന്നികളെയും വെടിവച്ചു കൊല്ലാൻ അധികാരികൾ നടപടി എടുക്കണമെന്നും, കൃഷി ഭവനിൽ നിന്നും, വില്ലേജ് അധികാരികളിൽ നിന്നും യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അധികാരികൾ വേണ്ട സഹായങ്ങൾ നൽകി കർഷകരെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിക്കണമെന്നും ഈ മേഖലയിലെ കർഷകർ ആവശ്യപ്പെടുന്നു.







