നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ അജ്ഞാതർ തകർത്തു

കാരശ്ശേരി : നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി കെട്ടിയ ചുറ്റുമതിൽ അജ്ഞാതർ നശിപ്പിച്ചു. വ്യാഴാഴ്ച പകൽ കെട്ടിയടച്ച മതിൽ അന്ന് രാത്രി തന്നെ പൊളിച്ചുകളഞ്ഞു.സ്കൂളിന്റെ സ്ഥലത്തിന്റെ അതിർത്തിയിൽ കാടുപിടിച്ചഭാഗം വയലിനോടുചേർന്നു കിടക്കുന്നിടത്ത് നേരത്തെ ഒരു ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലം അടച്ചുകെട്ടിയ മതിലാണ് പൊളിച്ചത്.വിദ്യാർഥികളുടെ സുരക്ഷയ്ക്കുവേണ്ടി മുക്കംനഗരസഭയാണ് സ്കൂളിന് ചുറ്റുമതിൽ നിർമിച്ചത്.
രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. നിലവിൽ രണ്ട് പ്രധാനഗെയിറ്റുകൾ സ്കൂ ളിനുണ്ട്. കാടുപിടിച്ചുകിടക്കുന്ന ഭാഗത്തേക്ക് തുറക്കുന്നവഴി വലിയ സുരക്ഷാപ്രശ്നമുണ്ടാക്കുന്നത് മനസ്സിലാക്കിയാണ് ചുറ്റുമതിൽ നിർമിച്ചത്.
നേരത്തെ ഇവിടെ വഴിയുണ്ടായിരുന്ന സമയത്ത് സമൂഹവിരുദ്ധശല്യം രൂക്ഷമായിരുന്നു. ഫർണിച്ചർ നിർമിക്കാൻ തയ്യാറാക്കിവെച്ച മരഉരുപ്പടികൾ കളവുപോയി.സ്കൂളിലെ കുടിവെള്ളടാപ്പുകളിൽനിന്ന് വെള്ളം എടുത്ത് കന്നുകാലികളെ കുളിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി.ഇത്തരംശല്യങ്ങൾ വർധിച്ചതിനാലാണ് സുരക്ഷിതമായ ചുറ്റുമതിൽ നിർമിച്ചത്.സ്കൂൾ അധികൃതരും മുക്കം നഗരസഭയും നൽകിയ പരാതിയിൽ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണംനടത്തി.







