അമ്പതിലധികം കാട്ടുപന്നികളെ കൊന്നു; പ്രതിഫലം ലഭിക്കാതെ ഷൂട്ടർമാർ

മുക്കം: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി കര്‍ഷകര്‍ പൊറുതിമുട്ടുമ്പോൾ പന്നികളെ വെടിവെച്ചുകൊല്ലാന്‍ വനംവകുപ്പ് അനുമതി നൽകിയവർക്ക് ഇതുവരെ വേതനം ലഭിച്ചില്ലെന്ന് പരാതി. മൂന്നുമാസം മുമ്പാണ് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് ഷൂട്ടര്‍മാരെ ചുമതലപ്പെടുത്തിയത്.
മുക്കം നഗരസഭ, കാരശേരി, ചാത്തമംഗലം പഞ്ചായത്തുകളില്‍നിന്നായി മൂന്നുമാസത്തിനുള്ളില്‍ അമ്പതിലധികം കാട്ടുപന്നികളെ വെടിവെച്ചു കൊന്നിട്ടും ഇതുവരെ പ്രതിഫലം ലഭിച്ചില്ലന്ന് ഇവർ പറയുന്നു.വെടിവെക്കാന്‍ ലൈസന്‍സുള്ള സി.എം. ബാലന്, വി.വി. ബാലന്, ബിനോയ്, ബിജു എന്നിവരെയാണ് നിയോഗിച്ചത്. ഓരോ പന്നിയെ കൊല്ലുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും സാന്നിധ്യത്തില്‍ വിശദമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും ഇതുവരെ ആര്‍ക്കും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
പഞ്ചായത്തും കൃഷി വകുപ്പും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ അനുമതി പ്രകാരമാണ് വെടിവെക്കാനുള്ള ആളുകളെ നിയമിക്കുന്നത്. 25 പന്നികളെ സി.എം. ബാലനാണ് കൊന്നത്. കാരശേരിയില്‍ മാത്രം 16 എണ്ണം. മുക്കം നഗരസഭ പരിധിയില്‍ വി.വി. ബാലന് -15, ചാത്തമംഗലം പഞ്ചായത്തില്‍ ബിനോയ് – ഏഴ്, എ.കെ. ബിജു ഏഴ് എന്നിങ്ങനെയാണ് പന്നികളെ കൊന്നത്. ഒരു പന്നിയെ കൊന്നാല്‍ കേവലം ആയിരം രൂപയാണ് പ്രതിഫലം. ഇതില്‍ തോക്ക്, ഭക്ഷണം, യാത്ര തുടങ്ങി എല്ലാ ചെലവുകളും കഴിയണം.തിര കിട്ടാനാണ് ബുദ്ധിമുട്ട്. ഒരു തിരയ്ക്ക് തന്നെ 250 രൂപ വിലവരും. എറണാകുളത്ത് നിന്നേകിട്ടൂ. രാത്രി കുന്നും മലയും താണ്ടി മൂന്നോ നാലോ ദിവസം ഉറക്കമൊഴിഞ്ഞാലാണ് ഒരു പന്നിയെ കിട്ടുക. മറ്റു അത്യാഹിതങ്ങളുണ്ടായാല്‍ അധികൃതരുടെ ഭാഗത്തുനിന്നു ഒരു പരിരക്ഷയും ലഭിക്കില്ലെന്നും ഇവർ പറഞ്ഞു. ഒരു പന്നിയെ കൊല്ലാന്‍ 5000 രൂപയോ അതല്ലെങ്കില്‍ ഒരുദിവസത്തെ വേതനമായി ആയിരം രൂപയോ നിശ്ചയിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണമാണ് പ്രതിഫലം വൈകുന്നതെന്നും തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് ജില്ല വനംവകുപ്പ് ഓഫീസില്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യതയനുസരിച്ച് പ്രതിഫലം നല്‍കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു






