നിരവധി പരാതികൾ ഉന്നയിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്; നവംബർ 24-ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയിലും,
കാര്യപ്രാപ്തിയില്ലായ്മയിലും പ്രതിഷേധിച്ച് നവംബർ 24-ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുവാൻ തീരുമാനിച്ചതായി എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്തു കമ്മറ്റി അറിയിച്ചു.
നിരവധി പദ്ധതികളും, പ്രവർത്തനങ്ങളും അവതാളത്തിലായി എന്ന് ആരോപിച്ചാണ് എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
വാർഷിക പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതുകൊണ്ട്, പ്ലാൻ ഫണ്ടിൻ്റെ 11.7% മാത്രമാണ് ചെലവഴിച്ചത്. ഇത് ജില്ലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നും. തൊഴിലുറപ്പ് പദ്ധതി താളം തെറ്റിക്കിടക്കുകയാണെന്നും, തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയുമായി ബന്ധപ്പെടുത്തുന്നില്ല എന്നും എൽഡിഎഫ് കമ്മിറ്റി ആരോപിക്കുന്നു.
മാലിന്യ സംസ്ക്കരണത്തിനുള്ള സൂപ്പർ എം.ആർ.എഫ് പദ്ധതി നിലച്ചു കിടക്കുന്നു. കോടിക്കണക്കിനു രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിച്ചിട്ടും ഗ്രാമ പഞ്ചായത്തോ, ബ്ലോക്കു പഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും.
വഴിവിളക്കുകൾ കത്തുന്നില്ല. പൊതു കളിസ്ഥലവും, ടാക്സി സ്റ്റാൻ്റും ഇതുവരെ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിൻ്റെ കുടിവെള്ള പദ്ധതികൾ ആകെ താറുമാറായി കിടക്കുകയാണ്. പഞ്ചായത്തു റോഡുകളാകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ പദ്ധതികളൊന്നും പഞ്ചായത്തിൽ നടപ്പാക്കുന്നില്ല. എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് സമരത്തിന് ഒരുങ്ങുന്നത്.
യോഗത്തിൽ ജോയി മ്ലാങ്കുഴി അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, പി.സി ഡേവിഡ്, അബ്രഹാം മാനുവൽ, സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.







