മുക്കം ഓട്ടോറിക്ഷ യാത്രക്കിടെ കവർച്ച നടന്ന സംഭവം; യാത്രക്കാരി പീഡനത്തിനിരയായി

മുക്കത്ത് ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരിയെ ആക്രമിച്ച സംഭവത്തിൽ സ്ത്രീ പീഡനത്തിനിരയായതായി കണ്ടെത്തൽ. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
മുക്കം മുത്തേരിയിൽ പട്ടാപക്കൽ 65 കാരിയെ ബോധരഹിതയാക്കി അക്രമിച്ച സംഭവത്തിലാണ് പുതിയ വഴിതിരിവ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് സ്ത്രീ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. എന്നാൽ ആദ്യ മൊഴിയിൽ പീഡനത്തെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനിച്ചത്.
താമരശേരി ഡിവൈഎസ്പി അഷ്‌റഫിനാണ് അന്വേഷണ ചുമതല. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും പരിശോധിക്കും. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കാണ് ഓമശേരിയിലെ ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ അക്രമത്തിരയായത്. സ്ത്രീയെ ഗുരുതര പരുക്കുകളോടെ അന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.







