India

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക് കോവിഡ് നെഗറ്റിവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു:  ഇനി അതിര്‍ത്തി കടക്കുന്നത് അല്‍പം ദുഷ്‌കരമാകും, കോവിഡിന്റെ രണ്ടാം വകഭേദ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക് കോവിഡ് നെഗറ്റിവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തേക്ക് പടരാതിരിക്കാനാണ് ഈ മുന്‍കരുതല്‍ എന്നാണ് അധികൃതരുടെ വിശദീകരണം. 

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്ന ആളുകള്‍ക്ക് കര്‍ണാടകയിലെത്തി 72 മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപോര്‍ട് ഉണ്ടായിരിക്കണം എന്നാണ് നിബന്ധന.

മഹാരാഷ്ട്രയില്‍ അപകടകരമായ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയില്‍ 350 ല്‍ നിന്ന് പുതിയ കേസുകളുടെ എണ്ണം 645 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച ആറായിരത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട് ചെയ്തത്. അതുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.
ബസ്, ട്രെയിന്‍, ഫ് ളൈറ്റ് അല്ലെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ വഴി വരുന്ന എല്ലാവര്‍ക്കും ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപോര്‍ട് നിര്‍ബന്ധമാണ്. എയര്‍ലൈന്‍സിന്റെ ഗ്രൗന്‍ഡ് സ്റ്റാഫ് ബോര്‍ഡിംഗ് പോയിന്റില്‍ എത്തി റിപോര്‍ട് ചെയ്യണം.

നെഗറ്റീവ് റിപോര്‍ട് സ്ഥിരീകരിച്ച ശേഷം ബസുകളില്‍ കന്‍ഡക്ടര്‍മാര്‍ യാത്രക്കാരന് ടികെറ്റ് നല്‍കണം. ഓണ്‍ലൈനില്‍ ടികെറ്റ് വാങ്ങിയ യാത്രക്കാര്‍ ബസില്‍ കയറുന്നതിന് മുമ്പ് കന്‍ഡക്ടര്‍ക്ക് നെഗറ്റീവ് റിപോര്‍ട് കാണിക്കണം. യാത്രക്കാരുടെ റിപോര്‍ട് പരിശോധിക്കുന്നതിന് റെയില്‍വേ ഉദ്യോഗസ്ഥരും നടപടിയെടുക്കേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ സംസ്ഥാനത്ത് പ്രവേശിക്കുന്ന ആളുകളുടെ റിപോര്‍ടുകള്‍ പരിശോധിക്കാന്‍ ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് -19 ന്റെ അഞ്ചോ അതിലധികമോ കേസുകള്‍ റിപോര്‍ട് ചെയ്യുന്ന ഏതെങ്കിലും ഹോസ്റ്റല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, സാധാരണ സ്‌കൂളുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണം. ഏഴു ദിവസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും ആവര്‍ത്തിച്ചുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൂടാതെ, ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നത്, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍, അണുബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ മേല്‍നോട്ടം എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്ര വംശജരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ സ്‌കൂളുകളിലും കോളജുകളിലും നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ അതിര്‍ത്തികളെല്ലാം അടച്ച് സംരക്ഷണം ഉറപ്പാക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. 

കേരള, കര്‍ണാടക അതിര്‍ത്തിയില്‍ നാലെണ്ണം ഒഴിച്ച് മറ്റെല്ലാം ഒഴിച്ചിടാനാണ് തീരുമാനമെന്നും അറിയുന്നു. ഇനി അതിര്‍ത്തി കടക്കുന്നത് അല്‍പം പ്രയാസമുള്ള കാര്യം തന്നെയാണ്.

Related Articles

Leave a Reply

Back to top button