കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം, കൊട്ടിക്കലാശം കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രം
തിരുവനന്തപുരം: കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, മാധ്യമ പ്രവർത്തകർ, മില്‍മ, ജയിൽ എക്സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവർക്കായിരിക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകുക. കമ്മീഷന്‍ അനുവദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക. പോസ്റ്റൽ വോട്ടിന് ആഗ്രഹമുള്ളവർ 12- D ഫോം പൂരിപ്പിച്ചു നൽകണം. പോസ്റ്റൽ വോട്ട് ചെയ്യുമ്പോൾ വീഡിയോ ഗ്രാഫ് നിർബന്ധമായിരിക്കും.
കള്ളവോട്ടിന് ഒത്താശ ചെയ്താൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും, കൂടാതെ ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇലക്ഷൻ കഴിഞ്ഞാലും ഉദ്യോഗസ്ഥരെ കമ്മീഷൻ സംരക്ഷിക്കും. തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ പരി ക്കേൽക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ 15 ലക്ഷം നഷ്ടപരിഹാരം നല്‍കും. കൊവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്താം. രാഷ്ട്രീയ പാർട്ടി യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വന്നില്ല. വീണ്ടും യോഗം വിളിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു