Kozhikode

കോടതിയില്‍ വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി

കോഴിക്കോട്: കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് തിരുവന്നൂര്‍ നട, തയ്യില്‍ വീട്ടിൽ ഹിൽതാസ്. പി.ടി (38) ആണ് അറസ്റ്റിലായത്. 2021 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കുപണ്ടം പണയം വെച്ച കേസില്‍ നടക്കാവ് പൊലീസ് ഹിൽതാസിനെതിരെ കേസെടുത്തിരുന്നു. 

കേസിന്റെ വിചാരണ വേളയില്‍ പ്രതിയായ ഹിൽതാസ് പി.ടി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -IV കോടതിയില്‍ ഹാജരാകതിരിക്കുന്നതിനു വേണ്ടി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ്  സമർപ്പിച്ചു. സംഭവത്തിൽ കോടതിയുടെ പരാതി  പ്രകാരം ടൌണ്‍ പൊലീസ് എടുത്ത കേസിലാണ്  അറസ്റ്റ്. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്ന പ്രതിയെ കരിപ്പൂര്‍ എയർ പോർട്ട്  ജം​ഗ്ഷന് അടുത്ത് വെച്ചാണ്‌ പിടികൂടിയത്. 

ടൗണ്‍ പൊലീസ് ഇന്സ്പെ്ക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, പ്രസാദ്‌, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് കുമാര്‍, സിപിഒമാരായ അനൂജ്, ഷിജിത്ത്, ശ്രീകല, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുക്കുപണ്ടം പണയം വെച്ചതിനും മറ്റുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 38 ഓളം കേസുകള്‍ പ്രതിക്കെതിരെയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button