നാരായണ നഗർ ഇൻഡോർ സ്റ്റേഡിയം നിർമാണം ജൂലൈയിൽ പൂർത്തിയാവും

വടകര ∙ നാരായണ നഗറിലെ ഇൻഡോർ സ്റ്റേഡിയം പണി ജൂലൈയിൽ പൂർത്തിയാവും. 2 മാസത്തിനു ശേഷം മേൽക്കൂര ഉൾപ്പെടെയുള്ള പണി തീർത്ത് പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം. സി.കെ.നാണു എംഎൽഎയുടെ ഫണ്ടിൽ നിന്ന് 20 കോടി രൂപ ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പണി നടത്തുന്നത്. 3 വർഷം മുൻപ് ആദ്യഘട്ട നിർമാണം നടത്തിയ സ്റ്റേഡിയത്തിൽ 4500 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാവും. 2 വോളിബോൾ കോർട്ടും ഒന്നു വീതം ഷട്ടിൽ, ബാസ്കറ്റ് ബോൾ കോർട്ടും ഉണ്ട്. വസ്ത്രം മാറാനുള്ള മുറികൾ, ശുചിമുറികൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഡിയത്തിലുണ്ട്.
നഗരസഭയുടെ സ്റ്റേഡിയം ഗ്രൗണ്ടിന്റെ ഒരു ഭാഗത്താണ് ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. ദേശീയപാതയിൽ നിന്നാണ് ഇവിടേക്കുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാൻ വഴി ഒരുക്കുന്നത്. സ്റ്റേഡിയത്തിനു സമീപത്തു കൂടെ കിഴക്ക് ഭാഗത്തേക്ക് കടക്കാൻ 3 മീറ്റർ റോഡും പണിയും. ഇതു വഴിയും തിരുവള്ളൂർ റോഡ് വഴിയും അവശേഷിക്കുന്ന നഗരസഭയുടെ മൈതാനത്തേക്കും കടക്കാൻ കഴിയും.







