ബീച്ച് ആശുപത്രി കോവിഡ് രോഗി കൾക്കായി മാറ്റി

കോഴിക്കോട്: പ്രത്യേക സൗകര്യങ്ങളോടെ ബീച്ച് ആശുപത്രി കോവിഡ് രോഗബാധിതർക്കായി മാറ്റി. ഐ.സി.യു. സംവിധാനവുമേർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനായി ബീച്ച് ആശുപത്രിയിലെയും കോഴിക്കോട് മെയ്‌ത്ര ആശുപത്രിയിലെയും വിദഗ്‌ധരുടെ സഹായത്തോടെ ഓൺ ലൈൻ ടെലികൺസൽട്ടിങ്ങുമുണ്ടാകും.
ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, മറ്റ് പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ അടിയന്തര ഉപയോഗത്തിന് കിടക്കകളും ഓക്സിജൻ സിലിൻഡറുകളും സജ്ജമാക്കി. നിലവിലുള്ള കിടക്കകൾ 15 ശതമാനം കോവിഡ് രോഗികൾക്കായി മാറ്റിവെക്കേണ്ടതാണ്. ഇതെല്ലാം ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം.
സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ ആരംഭിക്കണം. കിടത്തിച്ചികിത്സ നൽകുന്നതിന് നിലവിലുള്ള കിടക്കകളുടെ 25 ശതമാനം (ഐ.സി.യു. ഉൾപ്പെടെ) സജ്ജമാക്കണം.
ഓരോ ആശുപത്രിയും ഇങ്ങനെ തയ്യാറാക്കിയ ഐ.സി.യു. കിടക്കകൾ തുടങ്ങിയ വിവരങ്ങൾ കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തണം. സി.എഫ്.എൽ.ടി.സി. ഡാഷ് ബോർഡിൽ കാണുന്നുവെന്ന് ഉറപ്പുവരുത്തണം. എല്ലാ ആശുപത്രികളിലും ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. ഏത് സമയത്തും ലഭ്യമാവുന്ന ഒരു മൊബൈൽ നമ്പർ പ്രദർശിപ്പിക്കണം.






