കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതി പിടിയിൽ

കോഴിക്കോട്: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതി പിടിയിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റെയിൽവേയുടെ കെട്ടിടത്തിൽ കാമുകിയായ അസ്മാബിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കണ്ണൂർ ഇരിട്ടി കീഴ്പള്ളി ചീരംവേലിൽ ഹൗസിൽ സി.ഡി. അനീഷി (35) നെയാണ് ടൗൺ പോലീസ് പിടികൂടിയത്.
2017-ലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷൻ ആർ.എം.എസ്. ബിൽഡിങ്ങിന് എതിർവശത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടൗൺ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തുടർന്ന് മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു.
കേസിൽ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം പ്രതി ഒളിവിൽ പോയി. പ്രതി വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരവേ എറണാകുളം ഏലൂർ ഫാക്ടിന് അടുത്തുള്ള ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീഹരി, എസ്.ഐ. മാരായ ബിജു ആന്റണി, അബ്ദുൾ സലിം, സീനിയർ സി.പി.ഒ. സജേഷ് കുമാർ. സി.പി.ഒ. മാരായ യു.സി. വിജേഷ്, അരുൺ, ശ്രീലിൻസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.







