തിരുവമ്പാടിയിൽ മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്തിൻറെ അനാസ്ഥ സി.പി.എം. പ്രക്ഷോഭത്തിലേക്ക്

തിരുവമ്പാടി : മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ ഗ്രാമപ്പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് സി.പി.എം. ലോക്കൽ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു.
വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന പദ്ധതി അഞ്ച് മാസമായി നിലച്ചതിനെത്തുടർന്ന് പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ക്ലീൻ തിരുവമ്പാടി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഹരിത കർമസേന രൂപവത്‌കരിച്ചിരുന്നു. 17 വാർഡുകളിലെയും മുഴുവൻ വീടുകളിൽ നിന്നുള്ള എല്ലാവിധ മാലിന്യങ്ങളും മാസത്തിൽ ഒരു തവണ ശേഖരിച്ച് സൂപ്പർ എം.ആർ.എഫ്. പ്ലാന്റിൽ എത്തിച്ച് തരം തിരിക്കുന്ന പ്രവൃത്തിയാണ് ഹരിത കർമസേന നിർവഹിച്ചിരുന്നത്. ഈ പദ്ധതിയാണ് പുതിയ ഭരണസമിതി വന്നതോടെ നിലച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം മാത്രമാണ് ഇപ്പോൾ ശേഖരിക്കുന്നത്.
പല വാർഡുകളിലും മാസങ്ങൾക്ക് മുമ്പ് ഹരിത കർമസേന ശേഖരിച്ച മാലിന്യങ്ങൾ റോഡരികിലും മറ്റും ചീഞ്ഞുനാറുന്ന അവസ്ഥയാണ്.
ഇത് സാംക്രമിക രോഗ ഭീഷണി ഉയർത്തുകയാണ്. ഇവ സൂപ്പർ എം.ആർ.എഫ്. പ്ലാന്റിലേക്ക് മാറ്റാൻ പഞ്ചായത്ത് നടപടി കൈക്കൊള്ളുന്നില്ല -യോഗം ആരോപിച്ചു. സെക്രട്ടറി സി. ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു







