Kozhikode

അച്ഛന്‍ ഒരു തവണയെങ്കിലും കേള്‍ക്കാന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെയുറക്കെ വായിച്ചു, ആര്യയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഒടുവില്‍ രാജന്‍ യാത്രയായി

കോഴിക്കോട്: അച്ഛന്‍ ഒന്നു കണ്ണുതുറക്കാന്‍, മോളേ എന്നൊരു തവണയെങ്കിലും വിളിക്കുന്നത് കേള്‍ക്കാന്‍ ആര്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. പഠിക്കുമ്പോള്‍ പോലും ഉറക്കെ ഉറക്കെ വായിച്ച് അവള്‍ അച്ഛനെ കേള്‍പ്പിക്കും. അങ്ങനെ എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയെങ്കിലും ആര്യയ്ക്ക് അച്ഛനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ സാധിച്ചില്ല. ഒടുവില്‍ ആര്യയുടെ വിളി കേള്‍ക്കാത്ത ലോകത്തേക്ക് അച്ഛന്‍ രാജന്‍ യാത്രയായി.

2018 ലെ ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ അപകടത്തിലാണ് മലാപ്പറമ്പ് സ്വദേശിയായ രാജന് ഓര്‍മ നഷ്ടപ്പെട്ടത്. ഒരുപാട് ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല. അച്ഛന്റെ ഓര്‍മ തിരിച്ച് കിട്ടാന്‍ ആര്യയും അമ്മ സബിതയും ഒരുപാട് ശ്രമിച്ചു. മകളുടെ ശബ്ദമെങ്കിലും തിരിച്ചറിയാന്‍ കഴിയുമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. നേരം പുലരും വരെ ആര്യ അച്ഛന് അരികിലിരുന്ന് ഉറക്കെ വായിക്കും. അച്ഛനെ ഉണര്‍ത്തുക മാത്രമായിരുന്നു ആര്യയുടെ ലക്ഷ്യം. മുഴുവന്‍ എ പ്ലസ് അവള്‍ക്ക് ആവശ്യമില്ലായിരുന്നു. എങ്കിലും മുഴുവന്‍ എ പ്ലസ് കിട്ടി. ആ വിവരം ഉറക്കെ പറഞ്ഞിട്ടും അച്ഛന്‍ കേട്ടില്ല.

ഒടുവില്‍ ആര്യയുടേയും അമ്മയുടേയും പ്രതീക്ഷകളെല്ലാം തെറ്റിച്ച് രണ്ട് വര്‍ത്തെ കിടപ്പ് ജീവിതം മതിയാക്കി രാജന്‍ യാത്രയായി. എല്ലാ പ്രതീക്ഷകളും ഇത്ര പെട്ടെന്ന് കൈവിടുമെന്ന് ആര്യയും അമ്മയും കരുതിയില്ല. അതിനാല്‍ രാജന്റെ മരണം ആര്യയേയും സബിതയേയും തളര്‍ത്തി. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആര്യ രാജ്.

Related Articles

Leave a Reply

Back to top button