റെയിൽവേ ജോലി തട്ടിപ്പ്; മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് മുക്കം പോലീസ്
മുക്കം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷ്യങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് പിടികൂടി. മുക്കം വല്ലാത്തായ്‌പാറ സ്വദേശി ഷിജു, ഷിജുവിന്റെ സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബു എന്നിവരാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്ത്.
തിരുവമ്പാടി ന്യൂസ് പുറത്തുകൊണ്ടുവന്ന റെയിൽവേ തട്ടിപ്പിന്റെ വാർത്തയ്ക്ക് പിന്നാലെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസന്വേഷണം ശക്തമായ മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് മൂന്നു പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്യുന്നത്. പ്രധാന പ്രതിയായ എടപ്പാൾ സ്വദേശിയായ അശ്വതി വാര്യരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും, തട്ടിപ്പിന് പിന്നിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മുക്കം പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
കേരളത്തിൽ മാത്രം ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജനിയമന ഉത്തരവും നൽകുകയുണ്ടായി. കോവിഡ് കാലമായതിനാൽ വർക്ക് അറ്റ് ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നൽകിയിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പ് സംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്.