India

‘നാല് പേരും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇവരെ തൂക്കിലേറ്റുന്നതില്‍ ഒട്ടും മനസ്താപമില്ല’; ആരാച്ചാര്‍ പവന്‍ ജലാദ്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതില്‍ ഒട്ടും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജലാദ്. നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്നും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് ഉചിതമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശിക്ഷ നടപ്പാക്കാന്‍ തയ്യാറാണെന്നും തനിക്ക് യാതൊരു ഭയവുമില്ലെന്നും പവന്‍ ജലാദ് കൂട്ടിച്ചേര്‍ത്തു.

പവന്‍ ജലാദിന്റെ കുടുംബം നാല് തലമുറകളിലായി തുടര്‍ന്നുപോരുന്ന ജോലിയാണിത്. ഇന്ദിരാഗാന്ധിയുടെ കൊന്നവരെ തൂക്കിലേറ്റിയത് പവന്‍ ജലാദിന്റെ അച്ഛനും മുത്തച്ഛനുമാണ്. ഇവര്‍ തന്നെയാണ് ആരാച്ചാര്‍ ജോലിയിലേക്കുള്ള തന്റെ വഴികാട്ടികള്‍ എന്നാണ് പവന്‍ ജലാദ് പറയുന്നത്. ഇരുപത്തിരണ്ടാം വയസിലാണ് പവന്‍ ജലാദ് കൊലക്കയര്‍ കൈയിലെടുത്തത്. ഇതുവരെ അഞ്ച് പേരെ താന്‍ തൂക്കിലേറ്റിയിട്ടുണ്ടെന്നും പവന്‍ ജലാദ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാരാണ് പവന്‍ ജലാദ്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയാല്‍ ലഭിക്കുന്ന തുക മകളുടെ കല്യാണത്തിന് വേണ്ടിയാണ് ഉപയോഗിക്കുക എന്നാണ് പവന്‍ ജലാദ് നേരത്തേ പറഞ്ഞിരുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നത്. കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

Related Articles

Leave a Reply

Back to top button