തിരുവമ്പാടി ടൗണിലെ ഓവുചാലുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യണം; സിപിഐ(എം)

തിരുവമ്പാടി ടൗണിലെ ഓവു ചാലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാത്ത ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ(എം)യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. മാലിന്യങ്ങൾ അടിഞ്ഞു കൂടി ഓവുചാലുകൾ അടഞ്ഞിരിക്കുന്നതിനാൽ മഴപെയ്യുമ്പോൾ തിരുവമ്പാടി ടണിലാകെ വെള്ളക്കെട്ട് ഉണ്ടാവുകയും കടകളിൽ വെള്ളം കയറി ടൗണിലെ കച്ചവടക്കാർക്ക് വലിയ കഷ്ടനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എല്ലാ വർഷവും കാലവർഷം തുടങ്ങുന്നതിനു തന്നെ മുൻപ് ഓവുചാലുകൾ വൃത്തിയാക്കിയിരുന്നു. അന്നത്തെ ഭരണസമിതി അവസാനത്തെ പദ്ധതിയിൽ ടൗണിലെ ഡ്രൈനേജ്കൾ നവീകരിക്കുന്നതിനും വൃത്തിയാക്കുന്നതിനുമായി പതിമൂന്നാം ധനകാര്യ കമ്മീഷൻ വിഹിതമായി 962000 രൂപയും, പ്ലാൻ ഫണ്ടിൽനിന്ന് 250000 രൂപയും വകയിരുത്തിയിരുന്നു. എന്നാൽ കാലവർഷം ആരംഭിച്ച് നാലു മാസം കഴിഞ്ഞിട്ടും നവീകരണ പ്രവർത്തി നടന്നില്ല എന്ന് മാത്രമല്ല എല്ലാവർഷവും ചെയ്യാറുള്ള ഓവുചാലുകൾ വൃത്തിയാക്കുന്ന പ്രവർത്തിയും നടന്നിട്ടില്ല. എന്നാൽ ഭരണ കക്ഷിക്കാർക്ക് താല്പര്യമുള്ള 13, 16 വാർഡുകളിൽ പുതിയ ഡ്രൈനേജുകൾ ഉണ്ടാക്കുകയും ചെയ്തു.
അടിയന്തരമായി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം സമരം സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു, സുനിൽ ഖാൻ, സജി ഫിലിപ്പ്, എ കെ മുഹമ്മദ്, സി കെ അബ്ബാസ് എന്നിവർ സംസാരിച്ചു. പി ജെ ജിബിൻ, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.







