യുഡിഐഡി കാർഡിനായി പ്രത്യേക ക്യാമ്പൊരുക്കി കൊടിയത്തൂർ പഞ്ചായത്ത്
മുക്കം: ഭിന്നശേഷിക്കാർക്കായുള്ള അധികാരങ്ങളും അവകാശങ്ങളും കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച യുഡിഐഡി രജിസ്ട്രേഷന് പ്രത്യേക ക്യാമ്പ് ഒരുക്കി കൊടിയത്തൂർ പഞ്ചായത്ത്.
ഏകീകൃത തിരിച്ചറിയൽ സംവിധാനത്തിലൂടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കുകയും അത് വഴി ആനുകൂല്യങ്ങൾ വളരെ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് യുഡിഐഡി കാർഡ് സംവിധാനം കൊണ്ട് വന്നത്.
സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ടങ്കിലും രണ്ട് ലക്ഷത്തിൽ താഴെ പേർക്ക് മാത്രമേ തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളൂ. ഇതോടെയാണ് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് സർക്കാർ തീരുമാനമെടുത്തത്. കാർഡ് കൈവശമുള്ളവർക്ക് മറ്റ് രേഖകൾ കൈകളിൽ സൂക്ഷിക്കേണ്ടതില്ല എന്നതിന് പുറമെ ഇൻകം ടാക്സ്, ഇൻഷ്വറൻസ്, വിവിധ പദ്ധതികളുടെ പരിരക്ഷ എന്നിവയും ഒറ്റ കാർഡ് വഴി ലഭ്യമാവും.
അക്ഷയ കേന്ദ്രങ്ങളിലും മറ്റ് ഓൺലൈൻ കേന്ദ്രങ്ങളിലും പോയി നടത്തേണ്ട രജിസ്ട്രേഷൻ വഴി ഭിന്നശേഷിക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊടിയത്തൂർ പഞ്ചായത്ത് പ്രത്യേക ക്യാമ്പ് ഒരുക്കിയത്. പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കാർഡ് ലഭ്യമാക്കുക, ഇത് മൂലം ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൺ ദിവ്യ ഷിബു, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് അംഗങ്ങളായ ടി.കെ. അബൂബക്കർ, ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഐസിഡിഎസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ പ്രസംഗിച്ചു.