ശക്തമായ മഴയിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം
മുക്കം: ഒരാഴ്ചയിലധികമായി തുടരുന്ന ശക്തമായ മഴയിൽ മലയോര മേഖലയിൽ വൻ നാശനഷ്ടങ്ങൾ. കാരശേരി പഞ്ചായത്തിൽ രണ്ട് കിണറുകൾ ഇടിഞ്ഞ് താഴുകയും ഒരു വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീഴുകയും ചെയ്തു. പ്രവൃത്തി പുരോഗമിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാന പാതയിൽ രൂപപ്പെട്ട വലിയ കുഴികൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
രണ്ട് ദിവസം മുന്പ് ചെറിയ രീതിയിൽ രൂപപ്പെട്ട കുഴികളാണ് ഇപ്പോൾ വലിയ കുഴികളായി മാറിയത്. കാരശേരി വൈശ്യംപുറത്ത് പുത്രശേരി വത്സലയുടെ കിണറിലേക്ക് മണ്ണിടിഞ്ഞു വീണ് കിണർ ഉപയോഗപ്രദമല്ലാതായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മഴയെത്തുടർന്ന് പത്ത് അടിയോളം താഴ്ചയുള്ള കിണർ മണ്ണിടിഞ്ഞു വീണ് മൂടിയത്. മൂന്ന് വീട്ടുകാർ ഉപയോഗിക്കുന്ന കിണറിന്റെ മുകൾഭാഗത്തുള്ള മണ്ണ് അടർന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
രണ്ട് മോർട്ടോർ പമ്പ് സെറ്റുകൾ ഉൾപ്പെടെ മണ്ണിൽ കുരുങ്ങി. ഇതിനോട് തൊട്ടു ചേർന്ന് നിർമാണം തുടങ്ങിയ വീടിന്റെ തറക്കും കേടുപാട് സംഭവിച്ചു. ആൾമറയില്ലാത്ത കിണറാണ് ഇടിഞ്ഞത്. കാരശേരി പഞ്ചയത്തിലെ തേക്കും കുറ്റി വാക്കുവയലിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യിൽ സിദ്ദീഖിന്റെ വീട്ടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു വീണത്.
സിദ്ദിഖ്, സഹോദരൻ അബ്ദുൽ സലാം എന്നിവരുടെ കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറാണ് വെള്ളിയാഴ്ച പുലർച്ചെ ആൾമറയടക്കം ഇടിഞ്ഞത്. രണ്ടു പമ്പു സെറ്റുകളും കിണറിന് അടിയിലായി. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് വീണ് കാരശേരി പഞ്ചായത്തിലെ ചോണാട് കരിമ്പനക്കണ്ടി കരിക്കുട്ടിയുടെ വീട് അപകട ഭീഷണിയിലായി. വീടിന്റെ പിറകുവശത്തെ മതിലാണ് ഇടിഞ്ഞു വീണത്. അവശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. കരിക്കുട്ടിയും കുടുംബവും ഭീതിയിലാണ് കഴിയുന്നത്.