Mukkam

നിർമാണത്തിലെ അപാകം: അഴുക്കുചാൽ പൊളിച്ചുപണിയും

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുക്കം ക്രിസ്ത്യൻപള്ളിക്ക് മുന്നിൽ അശാസ്ത്രീമായി നിർമിച്ച അഴുക്കുചാൽ പൊളിച്ചുമാറ്റി രണ്ടടിയോളം താഴ്ത്തി പുനർനിർമിക്കും. നഗരസഭാ കൗൺസിലർമാരും വ്യാപാരികളും എ.ഐ.വൈ.എഫ്. പ്രതിനിധികളും കെ.എസ്.ടി.പി. അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.

അഴുക്കാൽ നിർമാണത്തിലെ അശാസ്ത്രീയതകാരണം പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളംകയറിയതിനെത്തുടർന്ന് വ്യാപാരികളും നാട്ടുകാരും അനുഭവിക്കുന്ന ദുരിതം കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ വ്യാപാരികളും എ.ഐ.വൈ.എഫ്. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയും കരാർ കമ്പനിയുടെ ലോറികൾ തടയുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ മുക്കത്തെത്തിയ കെ.എസ്.ടി.പി. അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. വെള്ളംകയറിയ വീടുകളും കടകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്നാണ് നഗരസഭാ അധികൃതരും പ്രതിഷേധക്കാരുമായി ചർച്ചനടത്തിയത്. ലിന്റോ ജോസഫ് എം.എൽ.എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് അഴുക്കുചാൽ താഴ്ത്തിനിർമിക്കാൻ ധാരണയായത്.

Related Articles

Leave a Reply

Back to top button