Kodanchery

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട അമലിനെ കണ്ടെത്താനായില്ല

കോടഞ്ചേരി: ഇന്ന് ഉച്ചക്ക് തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിന് താഴേയുള്ള കെ എസ് ഇ ബി ചെക്ക് ഡാമിന് സമീപം ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ഥിയെയാണ് കാണാതായത്. രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്.

കൂടെയുണ്ടായിരുന്ന ഡല്‍ഹി സ്വദേശി സിറബ് ജ്യോത് സിംഗിനെ രക്ഷപ്പെടുത്തി
കെഎസ്ഇബി താൽക്കാലിക ജീവനക്കാരായ ബാബു ബാലകൃഷ്ണൻ, രാജു കാഞ്ഞിരത്തിങ്കൽ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ചെക്ക് ഡാമിന് മുകളിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഇതിനിടയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ചെക്ക് ഡാമിന് മുകളിലൂടെ ഒഴുകിപ്പോയ ഇവരിൽ ഒരാളെ താഴെ പാലത്തിൽ നിന്ന് കേബിൾ ഇട്ട് കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. പക്ഷെ അമലിനെ കണ്ടെത്താനായില്ല.

രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയത്. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇവര്‍ വയനാട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തുഷാരഗിരിയിലെത്തിയത്.

തഹസിൽദാർ സുബൈർ സി, കോടഞ്ചേരി സി.ഐ പ്രവീൺ കുമാർ, കോടഞ്ചേരി എസ്.ഐ അഭിലാഷ് കെ.സി, മുക്കത്ത് നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ ടീം, വെള്ളിമാടുകുന്നിൽ നിന്നുള്ള സ്ക്യുബ റെസ്ക്യൂ ടീം, സ്റ്റേഷൻ ഓഫീസർ എം.പി മനോജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ശിഹാബുദ്ദീൻ, മനു പ്രസാദ്, നിഖിൽ എം, ജയേഷ് കെ.റ്റി എന്നിവർ സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Back to top button