Kerala

വൈഗയുടെ മരണം: സനു മോഹന്‍ പിടിയില്‍; മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അച്ഛന്‍, അടുപ്പക്കാരില്ല, ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍

എറണാകുളത്ത് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന് വയസ്സുകാരി വൈഗയുടെ കൊലപാതകത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സനു മോഹന്‍ കര്‍ണാകയില്‍ വെച്ച് പൊലീസ് പിടിയിലായി. ഏപ്രില്‍ 21 രാത്രി തൃക്കുന്നപ്പുഴയില്‍ നിന്ന വൈഗയുമായി എറണാകുളത്തേക്ക് കടന്ന സനു മോഹന്‍ അന്ന് രാത്രി കളമശ്ശേരിയിലെ ഫ്‌ലാറ്റില്‍ നിന്ന് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ അബോധാവസ്ഥയിലായിരുന്ന വൈഗയുമായി പുറത്തിറങ്ങുന്നു. അടുത്തദിവസം വൈഗയെ കണ്ടെത്തുന്നത് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയിലാണ്. വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം നല്‍കുന്ന സൂചന പ്രകാരം മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി സനു പുഴയില്‍ തള്ളിയിടുകയായിരുന്നോ എന്നാണ് ഇനി പൊലീസിന് സ്ഥിരീകരിക്കേണ്ടത്.

സംഭവത്തിന്റെ ആദ്യഘട്ടം മുതല്‍ മകളോട് വലിയ സ്‌നേഹമുള്ള പിതാവെന്ന് കുടുംബമടക്കം അവകാശപ്പെട്ട പിതാവ് പ്രതിസ്ഥാനത്തേക്ക് അടുക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ആരുടേതെന്ന് കണ്ടെത്താത്ത ഫ്‌ലാറ്റിലെ ചോരപ്പാടുകളെയും ദുരൂഹത നിറഞ്ഞ സനു മോഹന്റെ ജീവിതത്തെയും ചുറ്റിപ്പറ്റിയുള്ള കുരുക്കുകള്‍ ഏറെയാണ്. പൊലീസ് അന്വേഷണത്തിന്റെ നാള്‍വഴികളോ മാധ്യമറിപ്പോര്‍ട്ടുകളോ സനുമോഹന്റെ സുഹൃത്തുക്കളെക്കുറിച്ചോ ബിസിനസ് പങ്കാളികളക്കമുള്ള അടുപ്പക്കാരെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. നിലവില്‍ പുറത്തുവരുന്ന സൂചനകളനുസരിച്ച് ജന്മനാട്ടിലോ പൂനെയിലായിരുന്ന കാലയളവിലോ ആരുമായും സൗഹൃദം സ്ഥാപിക്കാതിരുന്ന സനു മോഹന്റെ ഇത്തരം രീതികളാണ് ഇടപാടുകളിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് കൈതക്കാട്ടില്‍ തറവാട്ടില്‍ മോഹനന്റെയും സരളയുടെയും രണ്ടാമത്തെ മകനാണു സനു മോഹന്‍. സാമ്പത്തികഭദ്രതയുള്ള കുടുംബം. രണ്ടാംക്ലാസ് മുതല്‍ മുതുകുളത്ത് അമ്മാവന്റെ വീട്ടില്‍ നിന്നായിരുന്നു പഠനം. ഇക്കാലയളവില്‍ വീടിനടുത്തുതന്നെയുള്ള തെക്കേച്ചിറയിലെ ബ്രൈറ്റ് ഹോട്ടല്‍ ഉടമയായ രാജുവിന്റെയും രോഹിണിയുടെയും മൂത്ത മകള്‍ രമ്യയുമായി പ്രണയത്തിലായി. സാമ്പത്തികമായി അന്തരം ചൂണ്ടിക്കാട്ടി ഈ ബന്ധത്തെ സനുവിന്റെ കുടുംബം എതിര്‍ത്തെങ്കിലും പിന്നീടു വഴങ്ങി. തുടര്‍ന്ന് 2009 മേയ് 10 നാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷം പുനെയിലുള്ള ചില ബന്ധുക്കളുടെ അടുത്തേക്ക് രമ്യയുമായി താമസം മാറിയ സനു അവിടെ ശ്രീസായി മെറ്റല്‍സ് എന്ന പേരില്‍ മെറ്റല്‍, ലെയ്ത്ത് ബിസിനസ് ആരംഭിച്ചെങ്കിലും സംരംഭം പരാജയപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. വൈഗയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇക്കാലയളില്‍ സനു പലരെയും വണ്ടിച്ചെക്കുകള്‍ നല്‍കി വഞ്ചിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒടുവില്‍ 16 ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പുകേസില്‍ പുനെ പോലീസ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ അന്ന് പൂനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനു മോഹന്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

11.5 കോടി രൂപയുമായിട്ടാണ് പൂനൈയില്‍നിന്ന് ഇയാള്‍ കേരളത്തിലെത്തിയത്. സനു മോഹന്‍ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ച പുനെ പോലീസ് 2016-ല്‍ തൃക്കുന്നപ്പുഴയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ സനു നാട്ടിലെത്തിയതായി കുടുംബത്തിലാര്‍ക്കും അറിയില്ല. അച്ഛന്‍ മോഹനന്‍ മരിച്ചപ്പോള്‍ പോലും വീട്ടിലെത്താതിരുന്ന സനു മോഹന്‍ കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തോളമായി വയോധികയായ അമ്മ മാത്രമുള്ള തൃക്കുന്നപ്പുഴയിലെ വീട്ടില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സനുവും കുടുംബവും താമസിച്ചിരുന്നത്. ഇതിനിടെ മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ വീട്ടിലെത്തി സനു മോഹനും രമ്യയുടെ പിതാവ് രാജുവുമായി അന്ന് വാക്കുതര്‍ക്കമുണ്ടായതായും പറയപ്പെടുന്നു.

പിന്നീട് അപ്രതീക്ഷിതമായാണ് കഴിഞ്ഞ മാര്‍ച്ച് 21ന് സനുമോഹന്‍ കുടുംബസമേതം തൃക്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. അന്ന് വൈകീട്ട് ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള അമ്മാവന്റെ മകന്റെ വീട്ടിലാക്കിയശേഷം കായംകുളത്തെ അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് രാത്രി 7.30നാണ് വൈഗയുമായി അയാള്‍ എറണാകുളത്തേക്ക് കടന്നത്. എന്നാല്‍ രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ സംശയം തോന്നിയ രമ്യ ഫോണ്‍ വിളിച്ചുനോക്കിയെങ്കിലും എടുത്തില്ല. ഇതിന് രണ്ടു ദിവസം മുമ്പേ തന്റെ ഫോണ്‍ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്.

മാര്‍ച്ച് 22-ന് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പുഴയില്‍ സനുവിനായും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് നാട്ടില്‍ തന്നെ ആരെങ്കിലും അപായപ്പെടുത്താനോ തടവിലാക്കാനോയുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യമുയര്‍ത്തി. വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ ചിലര്‍ സനുവിനെ തേടി ഫ്‌ലാറ്റില്‍ എത്തിയിരുന്നതായി സനുവിന്റെ സഹോദരന്‍ പൊലീസിനു മൊഴി നല്‍കി. സനുവിന്റെ സാമ്പത്തിക ഇടപാടുകളും കേസുകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണത്തിന്റെ ദിശ മാറി. ഇതിനകം തൃക്കാക്കര പൊലീസ് കോയമ്പത്തൂര്‍, ചെന്നൈ, പുണെ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വൈഗ ആറ് മാസങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ബില്ലി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെയുള്‍പ്പടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തു. ഒരു വിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ മകളുടെ ജീവനെടുത്ത ശേഷം സ്വയം ജീവനൊടുക്കാന്‍ മാത്രമുള്ള പ്രശ്‌നങ്ങളൊന്നും സനുവിന് ഇല്ലെന്നാണായിരുന്നു ഭാര്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍. എന്തു പ്രശ്‌നത്തിന്റെ പേരിലായാലും മകളെ സനു കൊലപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും വൈഗയെ സനുവിന് അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും സഹോദരന്‍ മൊഴി നല്‍കി. എന്നാല്‍ വന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സനുവിനെ വേട്ടയാടിയിരുന്നതായും ഇവരില്‍ ചിലര്‍ പൊലീസിനോടു പറഞ്ഞു.

കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍നിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതോടെ സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നിലെന്നായി അന്വേഷണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണവും അതേ സാധ്യതന്നെ ഉയര്‍ത്തി. കുട്ടിയെ പിതാവ് മാര്‍ച്ച് 21ന് രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതാണെന്ന് പൊലീസ് വിലയിരുത്തി.

ഇതിനിടെ മാര്‍ച്ച് 22 ന് പുലര്‍ച്ചെ സനുവിന്റെ കാര്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദേശീയപാതയിലെയും ടോള്‍ ബൂത്തിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീട്ടി. കാര്‍ കോയമ്പത്തൂര്‍ സുഗുണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നും സനുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തതും മൊബൈല്‍ ഫോണ്‍ കാണാതായതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. വാഹനം പൊളിച്ചു കളയാനുള്ള സാധ്യത പരിശോധിച്ച പൊലീസ് വര്‍ക്ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടര്‍ന്നു. കോയമ്പത്തൂരിലെയും ചെന്നൈയിലും പൊതു ഇടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇയാള്‍ വേഷം മാറി ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളതിനാല്‍ സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. കള്ളപാസ്‌പോര്‍ട്ട് ഉപയോഗിച്ച് സനുമോഹന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി.

തുടര്‍ന്ന് ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ മൂകാംബിക ക്ഷേത്രത്തിനടുത്തെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്നതായി പുറത്തുവന്നു. പുറത്തുപോയ സനു ലോഡ്ജില്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടതോടെയാണ് വൈഗയുടെ മരണത്തില്‍ പൊലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്. മൂകാമ്പിക കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവെയാണ് കൊല്ലൂരില്‍ ഒരു സംഘം ആളുകളുമായി സനു കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചത്.

ആറു ദിവസം കൊല്ലൂരില്‍ താമസിച്ച സനു മോഹന്‍ ഇടയ്ക്ക് പുറത്തു പോകാറുണ്ടായിരുന്നു എന്നും എന്നാല്‍, ആരുമായും ഇയാള്‍ പരിചയപ്പെടുകയോ അടുപ്പം സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് 200 മീറ്റര്‍ മാറി കുടജാദ്രി റോഡിലെ ജംക്ഷനില്‍ റോഡരികില്‍ ഏറെ നേരം ഒരു സംഘവുമായി സംസാരിച്ചു നിന്ന ശേഷം ഇയാള്‍ അവിടെനിന്ന് ഓട്ടോയില്‍ കയറി പോയതായും അല്‍പസമയത്തിനു ശേഷം തിരിച്ചെത്തിയതായുമായി അവിടെ നിന്നും വിവരം ലഭിച്ചു. എന്നാല്‍ സനു മോഹനുമായി സംസാരിച്ച സംഘം ആരാണെന്നോ അവര്‍ക്ക് ഇയാളുമായി എന്താണ് ബന്ധമെന്നോ, ഇവരുമായി സംസാരിച്ച ശേഷം സനു മോഹന്‍ ഓട്ടോയില്‍ എവിടേക്കാണു പോയതെന്നോ ഉള്ള വിവരങ്ങള്‍ വ്യക്തമല്ലായിരുന്നു.

തുടര്‍ന്ന് ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമം തുടരവെയായിരുന്നു കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. കൊല്ലൂരില്‍ നിന്ന് ഭാരതി എന്ന സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയത്. ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിക്കും.

Related Articles

Leave a Reply

Back to top button