തിരുവമ്പാടി പൊതുശ്മശാനം: പഞ്ചായത്ത് അടിയന്തരയോഗം നാളെ

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിനുള്ളപദ്ധതി ആവിഷ്‌കരിച്ച് പത്തുവർഷം പിന്നിട്ടിട്ടും യാഥാർഥ്യമാക്കാത്തത് വിവാദമായത്തോടെ ചൊവ്വാഴ്ച അടിയന്തരയോഗം വിളിച്ചു. ശ്മശാനം പൂർത്തിയാക്കുന്നത് ആലോചിക്കാനാണ് അടിയന്തരയോഗം വിളിച്ചതെന്ന് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട് പറഞ്ഞു.
ശ്മശാനത്തോടനുബന്ധിച്ച് മാലിന്യപ്ലാന്റ് സ്ഥാപിച്ച നടപടി മൃതദേഹങ്ങളോടുള്ള അനാദരവാണെന്ന വിവിധ സംഘടനാനേതാക്കളുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ് യോഗം. ഒട്ടേറെ എസ്.സി., എസ്.ടി. കോളനികളുള്ള പഞ്ചായത്താണിത്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഇടമില്ലാത്ത നൂറ്ു കണക്കിന് കുടുംബങ്ങളുണ്ട്. കഴിഞ്ഞ ഇടതുമുന്നണി ഭരണസമിതി വൈദ്യുതിശ്മശാനം ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവർത്തനക്ഷമമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. പൊതുശ്മശാനമില്ലാത്തതിന്റെ പ്രശ്‌നം കോവിഡ് മരണങ്ങളുടെകൂടി സാഹചര്യത്തിൽ സങ്കീർണമാക്കുകയാണ്. കോഴിക്കോട് മാവൂർറോഡ് ശ്മശാനത്തെ ആശ്രയിക്കേണ്ടിവരുന്നു. മൃതദേഹവുമായി മുപ്പതും നാൽപ്പതും കിലോമീറ്റർ താണ്ടേണ്ട അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി വാർത്തയെത്തുടർന്നാണ് യോഗം ചേരുന്നത്.
ജനറേറ്റർ, ചുറ്റുമതിൽ ഉൾപ്പെടയെുള്ള സംവിധാനങ്ങൾ ഒരുക്കി ഉടൻ പദ്ധതി പ്രവർത്തിപ്പിക്കാൻ അന്തിമ നടപടി ചെവ്വാഴ്ച ചേരുന്ന യോഗത്തിൽ കൈകൊള്ളുമെന്ന് അവർ വ്യക്തമാക്കി. ഇതിനായി 2021-22 വർഷപദ്ധതിയിൽ പത്തുലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. സൂപ്പർ എം.ആർ.എഫ്. മാലിന്യപ്ലാന്റ് ശ്മശാന പരിസരത്തുനിന്നു മാറ്റുന്നത് സംബന്ധിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും കളക്ടർ ഉൾപ്പെടെയുള്ള മേലധികാരികളുടെ നിർദേശം ലഭിച്ചാലെ ഇപ്രകാരം ചെയ്യാൻസാധിക്കൂവെന്നും മേഴ്സി പുളിക്കാട് വ്യക്തമാക്കി.







