മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

തോട്ടുമുക്കം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിൽ ഉൾപ്പെട്ട മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു. കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, കരിമ്പ്, വെണ്ടേക്കുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന ആനക്കുട്ടം ഉച്ച കഴിയുന്നതോടുകൂടി കൃഷിയിടത്തിൽ ഇറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ വർഷം പ്രദേശത്ത് കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ സമരങ്ങളുടെ ഫലമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഇലക്ട്രിക് ഫെൻസിങ് വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായി നിർമ്മിച്ച വേലി കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചു. തൂക്കുവേലികൾ ഒരു പരിധിവരെ ആനയെ തടഞ്ഞു നിർത്തുമായിരുന്നെങ്കിലും ഇപ്പോൾ ആനകൾ വലിയ മരം തള്ളി വേലിയിലിട്ട് കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. റെയിൽ ഫെൻസിങ്ങ് മാത്രമാണ് നിലവിൽ ആനകളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഉള്ള ഏകമാർഗ്ഗം. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.







