ബൂത്തുകളിൽ സാനിറ്റൈസറും ആരോഗ്യപ്രവർത്തകരും സാമൂഹിക അകലവും; കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ഇങ്ങനെ
തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച പ്രതികരണമാണ് പോളിംഗ് ബൂത്തുകളിൽ നിന്ന് ലഭിക്കുന്നതെന്നാണ് വിവിധ ഇടങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. കൊവിഡ് പരിഗണിച്ച് സർക്കാരും കൃത്യമായ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ചാണ് വോട്ടർമാരെ ക്യൂ നിർത്തുന്നത്. പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകാതെ തന്നെ സാമൂഹിക അകലം പാലിച്ച് പലരും വരി നിന്നു. ചില ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കാൻ പലരും മറക്കുകയും ചെയ്തു. പക്ഷേ, മാസ്ക് അണിയാൻ വോട്ടർമാർ മറന്നില്ല. ബൂത്തുകളിലൊക്കെ സാനിറ്റൈസർ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി ആരോഗ്യപ്രവർത്തകരും ബൂത്തുകളിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പോളിംഗ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.
11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.