എല്ലാകുട്ടികളും പങ്കാളിയാവുന്ന കായികപദ്ധതി നടപ്പാക്കും -മന്ത്രി ശിവൻകുട്ടി

മുക്കം : എല്ലാ കുട്ടികളും ഏതെങ്കിലുമൊരു കായിക ഇനത്തിൽ പങ്കാളിയാവുന്ന കായികപദ്ധതി അടുത്ത വർഷം നടപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാർഥികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിനാവശ്യമായ നടപടിക്കാണ് ഊന്നൽ നൽകുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒരു നൂറ്റാണ്ടുകാലം നാടിന് അക്ഷരവെളിച്ചം പകർന്നു നൽകിയ ചേന്ദമംഗലൂർ ജിഎംയുപി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനവും നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിൻേറാ ജോസഫ് എംഎൽഎ അധ്യക്ഷനായി.
3.9 കോടിരൂപ ചെലവിലാണ് ആധുനികരീതിയിൽ മികച്ച ഭൗതികസൗകര്യങ്ങളോടെ സ്കൂളിന് ബഹുനിലക്കെട്ടിടം നിർമിച്ചത്. സ്കൂൾ വികസനത്തിനായി നാട്ടുകല്യാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയത് വ്യത്യസ്തവും മാതൃകാപരവുമാണെന്നും ഇത് തിരുവനന്തപുരത്ത് ഉൾപ്പെടെ നടത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. പ്രോജക്ട് ബ്രോഷർ റിലീസിങ്ങും മന്ത്രി നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, വാർഡ് കൗൺസിലർ എ. അബ്ദുൽ ഗഫൂർ, കൗൺസിലർമാരായ റംല ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, എം. മധു, മുക്കം എഇഒ ടി. ദീപ്തി, പിടിഎ പ്രസിഡന്റ് സെയ്ഫുദ്ദീൻ നറുക്കിൽ, പ്രധാനാധ്യാപകൻ കെ. വാസു, എസ്എംസി ചെയർമാൻ സി.ടി. അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു.






