Koodaranji

കൂമ്പാറയിൽ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ച സംഭവം; പൊലീസിനെതിരെ നാട്ടുകാർ

കൂടരഞ്ഞി: കോഴിക്കോട് ആനക്കല്ലുംപാറ വളവിൽ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാർ. അപകട സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വിവരമറിഞ്ഞിട്ടും എത്തിയില്ലെന്നും രക്ഷാപ്രവർത്തനത്തിന് പോയവർക്കെതിരെ നടപടിയെടുത്തുമെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് കൂമ്പാറ കക്കാടംപൊയിലിലിലെ ആനക്കല്ലൂമ്പാറ വളവിലുണ്ടായ ദാരുണ അപകടത്തിലാണ് രണ്ട് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായത്.

വൈകിട്ട് 3:25ഓടെ ഉണ്ടായ അപകടം മൂന്നരയ്ക്ക് മുമ്പ് തന്നെ തൊട്ടടുത്ത സ്ഥലത്ത് തന്നെയുണ്ടായിരുന്ന പൊലീസിൽ അറിയിച്ചെങ്കിലും അപകട സ്ഥലത്തേക്കെത്താൻ പൊലീസ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൂമ്പാറയിലെ ക്വാറിയിൽ നിന്നും അമിത ലോഡുമായെത്തിയ ലോറികൾ നാട്ടുകാർ തട‌ഞ്ഞതിനെ തുടർന്ന് പൊലീസ് എത്തിയതിതിന് തൊട്ടുപിന്നാലെയാണ് ആനക്കല്ലൂംപാറയിലെ അപകടമുണ്ടായത്. വിവരമറിഞ്ഞപ്പോൾ ആദ്യം ടിപ്പറിന്റെ കാര്യം നോക്കട്ടെയെന്ന് തിരുവമ്പാടി പൊലീസ് പറഞ്ഞതായാണ് നാട്ടുകാർ ആരോപിക്കുന്നത്.

പിന്നാലെ അപകട വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിനായിറങ്ങിയ യുവാവിനെ തടഞ്ഞുവെച്ച് ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പൊലീസ് പെറ്റിയടപ്പിയ്ക്കാനാണ് പൊലീസ് തിരക്ക് കൂട്ടിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അതേസമയം വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയെന്നും രക്ഷാപ്രവ‍ർത്തനത്തിന്റെ ഭാഗമായെന്നുമാണ് തിരുവമ്പാടി പൊലീസിന്റെ വിശദീകരണം. ഇറക്കത്തിൽ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് ഇരുചക്രവാഹനം മറിഞ്ഞ് ഡിഗ്രി വിദ്യാർത്ഥികളായ അസ്ലമും അർഷദുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button