Mukkam

ക്രഷറുകളിൽ വേ ബ്രിഡ്ജ് ഇല്ല; അമിതഭാരം കയറ്റിയ ടിപ്പർലോറികൾക്കെതിരേ നടപടി

മുക്കം : അമിതഭാരം കയറ്റിയ ടിപ്പർലോറികൾകൾക്കെതിരേ മോട്ടോർവാഹനവകുപ്പും ജിയോളജി വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കെതിരേ ടിപ്പർലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത ക്രഷർ ഉടമകൾക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നാരോപിച്ചായിരുന്നു ലോറിജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലായിരുന്നു സംഭവം.

അമിതഭാരം കയറ്റിയ ടിപ്പർലോറികൾക്കെതിരേ അധികൃത വൻതുക പിഴ ചുമത്തിയതോടെ തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുകയായിരുന്നു. വേ ബ്രിഡ്ജ് ഒരുക്കേണ്ടത് ക്രഷർ ഉടമകളാണെന്നും ഭാരമളക്കാൻ തങ്ങൾക്ക് ഒരു മാർഗവുമില്ലെന്നും ടിപ്പർ തൊഴിലാളികൾ പറയുന്നു. സംസ്ഥാനപാതയിലെ ഗോതമ്പറോഡിൽ നടത്തിയ പരിശോധനയിൽ ഒരു ടിപ്പർലോറി പിടികൂടി മുക്കം നോർത്ത് കാരശ്ശേരിയിലെ സ്വകാര്യ വേ ബ്രിഡ്ജിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിൽ അമിതഭാരം കണ്ടെത്തിയിരുന്നു.

ഇതിന് മോട്ടോർവാഹനവകുപ്പും ജിയോളജി വകുപ്പും 35,000 രൂപ പിഴയിട്ടതോടെയാണ് പ്രതിഷേധവുമായി ജീവനക്കാരെത്തിയത്. നോർത്ത് കാരശ്ശേരിയിലെ വേ ബ്രിഡ്ജിൽ 50 ടൺവരെമാത്രമേ തൂക്കാൻ പറ്റുകയുള്ളൂവെന്നും അളവ് തെറ്റാണെന്നും ലോറി ഉടമകൾ പറഞ്ഞു. എന്നാൽ, 20 കിലോമീറ്റർ അകലെയുള്ള കുന്ദമംഗലത്ത് കൊണ്ടുപോയി ഭാരം അളക്കാമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുക്കുകയായിരുന്നു.

ഇത്രയുംദൂരം ലോറി കൊണ്ടുപോയി തൂക്കുന്നതിന് വലിയ സാമ്പത്തികച്ചെലവ് വരുമെന്നും ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കാത്തതാണ് അമിതഭാരം കയറ്റാൻ കാരണമെന്നും ക്രഷറിൽനിന്ന്‌ തരുന്ന തൂക്കത്തിനുള്ള ബില്ല് ക്രഷറിൽനിന്ന്‌ തരുന്നുണ്ടെന്നും ടിപ്പർലോറി ഉടമ പറഞ്ഞു. കൂടുതൽ ടിപ്പർ ജീവനക്കാരെത്തി പ്രതിഷേധിച്ചതോടെ മോട്ടോർവാഹനവകുപ്പ്, ജിയോളജി ഉദ്യോഗസ്ഥർ മുക്കം പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസെത്തി ലോറി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥർ പരാതി നൽകിയാൽ പ്രതിഷേധിച്ചവരുടെപേരിൽ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അസി. ജിയോളജിസ്റ്റ് രേഷ്മ, എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Leave a Reply

Back to top button