കൂലിപ്പണിക്കാരനു നേരെയുണ്ടായ മർദ്ദനം: പ്രതികൾ റിമാൻഡിൽ

താമരശ്ശേരി: കൂലിപ്പണിക്കാരനായ തുരുത്തേൽ ബോബിയെ (42) മൈലെള്ളാംമ്പാറ മട്ടിക്കുന്ന് അങ്ങാടിയിൽ വെച്ച് മർദ്ദിച്ച കേസിലെ പ്രതികളായ താമരശ്ശേരി ചുങ്കം സ്വദേശി കുന്നത്ത്കണ്ടി ഷാഹുൽഹമീദിനെ (47)യും മൈക്കാവ് സ്വദേശി പട്ടരുമഠത്തിൽ ആൽബിയെ (29)യും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം കഴിഞ്ഞ നവംബർ 27-ാം തീയതി വൈകുന്നേരം ആറുമണിയോടെയായിരുന്നു. അരിയും മറ്റ് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബോബിയെ പ്രതികൾ മൃഗീയമായി മർദ്ദിച്ച് കൈ ഒടിക്കുകയും മൂക്കിന്റെ പാലം തല്ലിപ്പൊട്ടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
മട്ടിക്കുന്ന് അങ്ങാടിയിൽ ഒരാളുമായി വഴക്കിടുന്നത് കണ്ട് കാര്യം ചോദിച്ച ബോബിയോട് വാക്കുതർക്കമുണ്ടാക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. അതിന് ശേഷം പ്രതികൾ ഭീഷണിയോടെ കത്തി വീശി അങ്ങാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആക്രമണ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കേസിന്റെ മേൽനോട്ടം സർക്കിൾ ഇൻസ്പെക്ടർ ഷീജു ആണ് നിർവഹിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതി ഡിസംബർ 23 വരെ റിമാൻഡിൽ അയച്ചു.