Thiruvambady
ജില്ലാ അതിർത്തിയിൽ കാട്ടാനശല്യം തുടരുന്നു

തിരുവമ്പാടി : കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിൽ കൂടരഞ്ഞി, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ കാട്ടാനശല്യം തുടരുന്നു. മരത്തോട് കടുവത്താഴത്ത് ഷിജിമോന്റെ വാഴത്തോട്ടം കഴിഞ്ഞദിവസം കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നശിപ്പിച്ചു.
തേനരുവിയിൽ വെട്ടുവയലിൽ നിബിന്റെ രണ്ട് ഏക്കർ വാഴക്കൃഷി ഉൾപ്പെടെ കഴിഞ്ഞ ആഴ്ച ഒട്ടേറെ കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. ജനവാസമേഖലയിലാണ് കാട്ടാനകളുടെ വിഹാരം. 2021 ഫെബ്രുവരിയിൽ കോനൂർകണ്ടിയിൽ സെബനെ കാട്ടാന കൃഷിയിടത്തിൽവെച്ച് ചവിട്ടിക്കൊന്നിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജില്ലാ അതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. നാലുവർഷമായിട്ടും യാഥാർഥ്യമായില്ല. ഇതിനെതിരേ വനംവകുപ്പ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭനീക്കത്തിലാണ് മലയോര കർഷകർ.