അപൂർവയിനം പച്ചക്കറിക്കൃഷിയിലൂടെ നൂറുമേനി നേടി സുനീഷ്

കൊടിയത്തൂർ : പച്ചക്കറിക്കൃഷിയിൽ അപൂർവയിനങ്ങൾ പരീക്ഷിച്ച് വിജയംകൊയ്യുകയാണ് യുവകർഷകൻ സുനീഷ്. പന്നിക്കോട് സ്വദേശിയായ സുനീഷ് ജില്ലയിൽത്തന്നെ അപൂർവമായി കൃഷിചെയ്യുന്ന പൊട്ടുവെള്ളരി, ബ്ലാത്താങ്കര ചീര എന്നിവയാണ് പ്രധാനമായി കൃഷിയിറക്കിയത്. നൂറുമേനി വിളവും നേടാനായി.കൃഷിചെയ്താൽ 45 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഒരു കൃഷിയാണ് പൊട്ടുവെള്ളരി. എത്ര പരിമിതമായ സ്ഥലത്തും കൃഷിചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊട്ടുവെള്ളരി എന്താണെന്ന് അറിയാത്തവർക്കായി പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്തതാണെന്നും നല്ല വിളവുകിട്ടിയെന്നും അടുത്തവർഷം കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുമെന്നും സുനീഷ് പറഞ്ഞു.
കൃഷി കാണാനെത്തുന്നവർക്ക് വെള്ളരികൊണ്ട് ജ്യൂസും മറ്റുമുണ്ടാക്കി നൽകി പരിചയപ്പെടുത്തുന്നുമുണ്ട്. ഇതോടൊപ്പം വൈഗച്ചീര, പച്ചച്ചീര, പയർ, വെണ്ട, ചുരങ്ങ, കയ്പ എന്നിവയും കൃഷിചെയ്യുന്നുണ്ട്.പന്നിക്കോട് തായാട്ട് വയലിലും മാട്ടുമുറിയിലും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. പൂനൂരിലും വിവിധങ്ങളായ പച്ചക്കറികൾ കൃഷിചെയ്യുന്നുണ്ട്.
യഥാസമയം നോക്കിനടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്ന് നാട്ടുകാർ കുട്ടൻ എന്ന് വിളിക്കുന്ന സുനീഷ് പറയുന്നു. ആദ്യം അടുക്കളത്തോട്ടമായി ആരംഭിച്ച കൃഷി അനുഭവത്തിൽനിന്ന് ഉത്സാഹംനേടിയാണ് വിപുലമായ രീതിയിലേക്കുകടന്നത്.