തിരുവമ്പാടി ഗവ. ഐടിഐ സ്വന്തംകെട്ടിടത്തിലേക്ക്

തിരുവമ്പാടി : നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തിരുവമ്പാടി ഗവ. ഐടിഐ സ്വന്തംകെട്ടിടത്തിലേക്ക്. അങ്ങാടിയിൽനിന്ന് മൂന്നരക്കിലോമീറ്റർ അകലെ പാലക്കടവ് വാർഡിലെ ചെമ്പ്രദായിപ്പാറയിൽ 1.48 ഏക്കർ ഭൂമിയിലാണ് ലിഫ്റ്റ് ഉൾപ്പെടെ ആധുനികസൗകര്യങ്ങളോടെയുള്ള കെട്ടിടം യാഥാർഥ്യമായത്. 2025 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ആധുനികസൗകര്യങ്ങളോടെ നിർമിച്ചകെട്ടിടത്തിന് മൂന്നുനിലകളാണുള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ പ്ലംബിങ്, ഇലക്ട്രിക്കൽ വർക്ക് ഷോപ്പുകൾ, സ്റ്റാഫ് റൂം, സ്റ്റോർ റൂം എന്നിവയും ഒന്നാംനിലയിൽ മൂന്ന് വ്യത്യസ്തട്രേഡുകൾക്കുള്ള വർക്ക് ഷോപ്പുകളും രണ്ടാംനിലയിൽ വെർച്വൽ ക്ലാസ് റൂം, ഡ്രോയിങ് ഹാൾ എന്നിവയുമാണുള്ളത്.
ജോർജ് എം. തോമസ് എംഎൽഎയുടെ ഫണ്ടിൽനിന്നും അനുവദിച്ച 6.75 കോടി രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടകെട്ടിട നിർമാണം പൂർത്തിയായത്. കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികൾക്കായി സംസ്ഥാന ബജറ്റിൽനിന്നും 45 ലക്ഷംരൂപകൂടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമപ്രവൃത്തികൾ പൂർത്തിയായിവരുന്നു.മേയ് ആദ്യവാരത്തിൽത്തന്നെ ഐടിഐ പുതിയകെട്ടിടത്തിലേക്ക് മാറ്റുമെന്നും ഉദ്ഘാടനം പിന്നീട് നടക്കുമെന്നും ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മൂന്ന് ട്രേഡാണ് നിലവിലുളളത്. സൗകര്യപ്രദമായ സ്വന്തംകെട്ടിടമായതോടെ കൂടുതൽ ട്രേഡുകൾ അനുവദിക്കാനും വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കാനും സാധിക്കും.
2008-ൽ വി.എസ്. സർക്കാരാണ് ഇവിടെ ഐടിഐ അനുവദിക്കുന്നത്. 2021 ഫെബ്രുവരി മൂന്നിന് അന്നത്തെ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും സാങ്കേതിക നൂലാമാലകളിൽ കുരുങ്ങി നവംബറിലാണ് നിർമാണം ആരംഭിക്കാനായത്. ടൗണിൽ രണ്ടിടങ്ങളിലായി പരിമിത സൗകര്യങ്ങളിലാണ് നിലവിൽ ഐടിഐ പ്രവർത്തിച്ചുവരുന്നത്. ഇതിൽ ഒരുകെട്ടിടം വാടകക്കെട്ടിടത്തിലാണ്. ഗ്രാമപ്പഞ്ചായത്ത് അധീനതയിലായിരുന്ന സ്ഥലം 2018-ൽ ആണ് റവന്യൂവകുപ്പ് ഏറ്റെടുത്ത് വ്യാവസായിക പരിശീനവകുപ്പിന് കൈമാറുന്നത്. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ട് വിഭാഗമാണ് മനോഹരകെട്ടിടം രൂപകല്പന ചെയ്തത്. ഐടിഐയിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ ഒന്നരക്കിലോമീറ്റർഭാഗം വീതി കുറവാണ്. റോഡ് വികസിപ്പിക്കാൻ അടിയന്തരനടപടി കൈകൊള്ളുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അറിയിച്ചു.