വന്യമൃഗശല്യം: കൂരോട്ടുപാറ ‘ഹോട്ട് സ്പോട്ട്’, പിആർടി രൂപവത്കരിച്ചു

കോടഞ്ചേരി : വന്യമൃഗശല്യം രൂക്ഷമായ കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറയെ ‘ഹോട്ട്സ്പോട്ട്’ ആയി കണക്കാക്കി ശല്യം ലഘൂകരിക്കാൻ പിആർടി (പ്രൈമറി റെസ്പോൺസ് ടീം) രൂപവത്കരിച്ചു. സർക്കാർ നിർദേശമനുസരിച്ചാണ് സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള സംഘത്തെ രൂപവത്കരിച്ചത്. വന്യമൃഗശല്യം രൂക്ഷമായ ഇടങ്ങളിൽ ആർആർടി സംഘത്തിന് യഥാസമയം എത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഇവർക്ക് പരിശീലനവും ടൂൾകിറ്റും നൽകും.
വന്യമൃഗശല്യമുണ്ടാകുമ്പോൾ ആർആർടി സംഘത്തെ സഹായിക്കുക, അപകടങ്ങളിൽ നടപടികൾ സ്വീകരിക്കുക, വനംവകുപ്പിന് വിവരം നൽകുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. തുഷാരഗിരി, മുത്തപ്പൻപ്പുഴ എന്നിവിടങ്ങളിലും പിആർടി രൂപവത്കരിക്കും. എടത്തറ സെക്‌ഷനിൽ ഉൾപ്പെട്ട കൂരോട്ടുപാറയിൽ കാട്ടാനശല്യം രൂക്ഷമാണ്.
യോഗത്തിൽ വാർഡ് മെമ്പർ ഏലിയാമ്മ കണ്ടത്തിൽ അധ്യക്ഷയായി. ഡിആർഎഫ്ഒ എ. സിനിൽ, എസ്എഫ്ഒ പി. വിജയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.ടി. അജീഷ് എന്നിവർ പങ്കെടുത്തു.