താഴെ കക്കാട്-അകമ്പുഴ-മേലെ കൂമ്പാറ അനുബന്ധറോഡ് നിർമാണം തുടങ്ങുന്നു

തിരുവമ്പാടി : മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ അനുബന്ധറോഡായ താഴെ കക്കാട്-അകമ്പുഴ മേലെ കൂമ്പാറ റോഡ് ടെൻഡർചെയ്തു. പിടിഎസ് കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് കരാർ ലഭിച്ചത്. പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. നേരത്തേ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും കിഫ്ബിവ്യവസ്ഥതകൾക്ക് വിധേയമാകാത്തതിനാൽ ഈ റോഡ് പിന്നീട് അലൈൻമെന്റിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ചെങ്കുത്തായ കുന്നിൻമുകളിലൂടെ കടന്നുപോകുന്നതിനാൽ ഹിൽ ഹൈവേ സ്റ്റാൻഡേഡുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നത്തെ തുടർന്നാണ് ഈ ഭാഗം മാത്രം ഒഴിവാക്കിനിർത്തിയിരുന്നത്. ഗ്രാമീണറോഡിൽ ഉൾപ്പെടുത്തി മലയോര ഹൈവേയുടെ കണക്ടിങ് റോഡിന്റെ ഭാഗമായി നവീകരിക്കാൻ നേരത്തേ 26.5 കോടി രൂപ അനുവദിച്ചിരുന്നു. ആറ്ുമീറ്റർ വീതിയിലാണ് പ്രവൃത്തി നടത്തുക. ഈ റൂട്ടിൽ രണ്ടുപാലങ്ങളുണ്ടാകും. 12 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലുളള മലയോര ഹൈവേക്ക് പകരം ഇവിടെമാത്രം വീതികുറഞ്ഞ ഗ്രാമീണറോഡായി പരിമിതപ്പെടുത്തിയത് നേരത്തേ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധമുയർത്തിയിരുന്നു.
ഒട്ടേറെ കർഷക കുടുംബങ്ങളുളള പ്രദേശമാണിത്. ചുള്ളിയകം ആദിവാസി കോളനി, അകമ്പുഴ കണ്ടിലംപാറ ആദിവാസി കോളനിവാസികൾക്കടക്കം ആശ്വാസമാകുന്ന റോഡാണിത്. കാസർകോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാലവരെയുളള മലയോരപാതയുടെ ജില്ലയിൽ പൂർത്തിയാകുന്ന ആദ്യത്തെ റീച്ചാണ് കോടഞ്ചേരി-കക്കാടംപൊയിൽ റോഡ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായാണ് പാത ബന്ധിപ്പിക്കുക.