ഒരുമിച്ചെത്തി; മഴയും കാറ്റും ദുരിതവും; മരങ്ങൾ കടപുഴകി; ഗതാഗതവും വൈദ്യുതി വിതരണവും തകരാറിലായി

മുക്കം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വ്യാപകമായ നാശ നഷ്ടം. ഗതാഗതവും വൈദ്യുതി വിതരണവും പലയിടങ്ങളിലും തടസ്സപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിന്റ വിവിധ ഭാഗങ്ങളിലാണ് കൂടുതൽ നാശ നഷ്ടങ്ങൾ. മുരിങ്ങംപുറായ് പാറത്തോട് തോട്ടുമുക്കം റോഡിൽ മിൽമ ജങ്ഷനിൽ 7 എച്ച്ടി പോസ്റ്റുകളാണ് മരങ്ങൾ വീണ് തകർന്നത്.
കെഎസ്ഇബിയുടെ പന്നിക്കോട് സെക്ഷനു കീഴിലെ നെല്ലിക്കാപറമ്പ് ആദം പടി സെൽവ റോഡിലും തെങ്ങുവീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. സജീറിന്റെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. പാറത്തോട് റോഡിലാണ് കൂടുതൽ നാശ നഷ്ടങ്ങൾ. 4 മരങ്ങൾ കടപുഴകി റോഡിലേക്ക് വീണത് മൂലം ഗതാഗതവും തടസ്സപ്പെട്ടു. ഇലക്ട്രിക് ലൈനുകളും നിലം പൊത്തി. സബ് എൻജിനീയർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി.
അഗ്നിരക്ഷാ സേന സീനിയർ ഓഫിസർ സി.മനോജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി റോഡിലെ മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വലിയപറമ്പിൽ സി.കെ.മുഹമ്മദിന്റെ പോർച്ചിലേക്ക് മരം പൊട്ടി വീണ് പോർച്ചിനും കേടുപറ്റി. നെല്ലിക്കാപറമ്പ് ഭാഗത്ത് എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയും മരങ്ങൾ മുറിച്ചു മാറ്റാൻ രംഗത്തെത്തി.