ബൈക്ക് മോഷ്ടാക്കൾ മുക്കം പോലീസിന്റെ പിടിയിൽ

മുക്കം:മുക്കം കടവ് പാലത്തിന് സമീപത്തെ കടയിലെ ജീവനക്കാരൻ്റെ ബൈക്ക് പട്ടാപകൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മുക്കം പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച ബൈക്ക് കൂളിമാടുള്ള ആക്രിക്കടയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.ഓഗസ്റ്റ് 4 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മുക്കം -അരീക്കോട് റോഡരികിൽ പാലത്തിനു സമീപത്തെ ടി വി എസ് ഷോറൂമിലെ ജീവനക്കാരനായ അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് പട്ടാപ്പകൽ മോഷണം പോയിരുന്നത്.സമീപത്തെ സിസിടിവിയിൽ പെടാതിരിക്കാൻ മുൻഭാഗത്ത് കൂടി പോകാതെ പുഴത്തീരത്തുകൂടിയുള്ള വഴിയിലൂടെ ആണ് വാഹനം കൊണ്ട് പോയിരുന്നത്.വാഹനം നിർത്തിയിട്ട സ്ഥലത്ത് കാണാതായപ്പോൾ സ്ഥാപനത്തിലെയും പരിസരത്തെയും ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
പിന്നീട് സ്ഥാപനത്തിൻ്റെ പിറകിലൂടെയുള്ള റോഡിലൂടെ മറ്റൊരു റോഡിലേക്ക് പോകുന്ന റോഡിനോട് ചേർന്ന വീട്ടിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 3 പേർ വാഹനയുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.ഈ ദൃശ്യങ്ങൾ വെച്ച് മുക്കം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ ഒരാളെ അറസ്റ്റ് ചെയ്ത് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മറ്റു രണ്ടുപേർക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനയിൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി തൽക്കാലം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.സിസിടിവിയുടെ സഹായത്തോടുകൂടിയുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ മുക്കം പോലീസിനെ സഹായിച്ചത്.മുക്കം പോലീസ് ഇൻസ്പെക്ടർ കെ ആനന്ദിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ഹർഷീദ്,ആന്റണി ക്ലീറ്റസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ.എം,രാഗേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്







