Thottumukkam

വാർഡിലെ ജനങ്ങൾ കൈ നീട്ടി സ്വീകരിച്ചു; അഞ്ചാം തവണയും മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ് എത്തിച്ചു നൽകി വാർഡ് മെമ്പർ

തോട്ടുമുക്കം: മലയാളിയുടെ ദേശീയോത്സവമായ ഓണാഘോഷ മൂഡിലാണ് ആബാലവൃദ്ധം മലയാളികളും. അത്തം മുതൽ തുടങ്ങിയ ഓണാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. കള്ളവും ചതിയുമില്ലാത്ത ഒരു മാവേലിക്കാലത്തിൻ്റെ ഓർമ്മയിൽ ജാതി മത വ്യത്യാസമില്ലാതെ ഓരോ മലയാളിയും ഓണമാഘോഷിക്കുമ്പോൾ ഓണസദ്യ സമൃദ്ധമാക്കുന്നതിനായി വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു.

നാലര വർഷം മുമ്പ് വോട്ടഭ്യർത്ഥിക്കാനായി എത്തിയപ്പോൾ വാർഡിലെ ജനങ്ങൾ തന്നെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നതെന്നും അന്ന് മുതൽ എല്ലാ ഓണത്തിനും ഒരു ചെറിയ സമ്മാനമെന്ന നിലക്ക് കിറ്റുകൾ നൽകാറുണ്ടന്നും ദിവ്യ ഷിബു പറഞ്ഞു. വാർഡ് മെമ്പറായിരുന്നപ്പോൾ ആദ്യ 2 വർഷം പച്ചക്കറി കിറ്റുകളാണ് നൽകിയിരുന്നത്. തുടർന്നുള്ള വർഷങ്ങൾ പായസ കിറ്റും നൽകി. വാർഡിലെ സ്ഥിര താമസക്കാരായ 450 ഓളം വീടുകളിലും വാടകക്ക് താമസിക്കുന്ന 30 ഓളം കുടുംബങ്ങളുമുൾപ്പെടെ 480 ഓളം വീടുകളിലാണ് ഇത്തവണ ഓണ സമ്മാനം എത്തിയത്. ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഗഫൂർ തിരുനിലത്തു അധ്യക്ഷത വഹിച്ചു. ഷാഫി വേലി പുറവൻ, കെ.ജി ഷിജിമോൻ, ആന്റണിവട്ടോടി, ഷാലു തോട്ടുമുക്കം, ധന്യ ബാബുരാജ്, വൈ പി അഷ്റഫ്, ചേക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button