Karassery
എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ കർഷകർ

കാരശ്ശേരി : നൂറ് ഏക്കറോളം വരുന്ന നെൽവയലിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കേണ്ട കക്കാടംതോട് പൂർണമായും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവും ചെളിയും അടിഞ്ഞുകൂടി നികന്നുപോയ നിലയിലാണ്. കാലവർഷം മാറി അടുത്ത കൃഷിക്ക് ഒരുങ്ങുന്ന കർഷകർ വെള്ളം ലഭിക്കാൻ എന്തുചെയ്യും എന്നറിയാതെ ആശങ്കയിലാണ്. കക്കാട് മുതൽ നെല്ലിക്കാപ്പറമ്പുവരെ വ്യാപിച്ചുകിടക്കുന്ന നെൽവയലിന്റെ ഏക ജലസ്രോതസ്സാണ് നാശം നേരിടുന്നത്.
തോട് കരയ്ക്കൊപ്പം നികന്നുപോയതിനാൽ മഴക്കാലത്ത് വെള്ളവും മണ്ണും കല്ലുമെല്ലാം വയലിലൂടെ പരന്നൊഴുകും. ഇങ്ങനെ വയൽ നശിക്കുന്നു. മാലിന്യമടിഞ്ഞുപോയ തോട് പുനരുജ്ജീവിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ മഴക്കാലം കഴിയുമ്പോഴും കൂടുതൽ കൂടുതൽ നശിക്കുകയാണ്.







