തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ ഉടനുണ്ടാവില്ല

കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയുടെ തോട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ നിർമാണം ഉടൻ നടക്കാൻ സാധ്യതയില്ല. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എഫ്ആർഎഫ് ഷട്ടർ നിർമിക്കുന്നതും തോടിന് സംരക്ഷണഭിത്തി നിർമാണവും തിരഞ്ഞെടുത്തിരുന്നു.
ഇതിനായി 50 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാലിപ്പോൾ സർക്കാരിന്റെ അവസാനലിസ്റ്റിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടില്ല. 30 വർഷം മുൻപ് നിർമിച്ച റെഗുലേറ്റർ കം ബ്രിഡ്ജിന് ഇത്രയുംകാലമായിട്ടും ഷട്ടർ നിർമിച്ചിട്ടില്ല. അതുകൊണ്ട് ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ബ്രിഡ്ജ് പ്രയോജനമില്ലാതെ കിടക്കുകയാണ്. നാട്ടുകാർ മാറിമാറിവന്ന സർക്കാരുകളെ സമീപിച്ചിട്ടും കാര്യം നടന്നില്ല. ഒടുവിൽ നവകേരളസദസ്സിൽ സമർപ്പിച്ച പരാതി സർക്കാർ പരിഗണിച്ച് തുകയും വകയിരുത്തിയതോടെ കർഷകർക്കും പ്രദേശവാസികൾക്കും വലിയ പ്രതീക്ഷ കൈവന്നിരുന്നു. അവസാനലിസ്റ്റിൽനിന്ന് പദ്ധതി പുറത്താകുകയായിരുന്നു.







