World

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു; ന്യൂയോർക്കിൽ അടക്കം കർഫ്യൂ

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തം. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന മിനിയാപൊളിസിൽ കലാപം തുടരുകയാണ്. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി.

കൊറോണ ബാധ രൂഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയാണ് പ്രതിഷേധം നടക്കുന്നത്. പൊലീസ് വാഹനങ്ങൾക്കും ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ജോര്‍ജ് ഫ്ലോയ്ഡിന്‍റെ അവസാനവാക്കുകള്‍ ഏറ്റുപറഞ്ഞാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുന്നത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തെങ്കിലും നാലാം ദിനവും പ്രതിഷേധങ്ങൾക്ക് അറുതിയില്ല. ബുധനാഴ്ച ആരംഭിച്ച പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രതിഷേധങ്ങൾ അക്രമാസക്തമായത്.

വാഷിംഗ്ടണിൽ വൈറ്റ്‌ഹൗസിനു പുറത്ത് തടിച്ചു കൂടിയ പ്രതിഷേധക്കാർ സെക്യൂരിറ്റി ബാരിയറുകൾ തള്ളി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുകയും ചെയ്തു. ഫിലാഡൽഫിയയിൽ 13 പൊലീസ് ഓഫീസർമാർക്ക് പരുക്ക് പറ്റി. 4 പൊലീസ് വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീവച്ചു. ഫ്ലോറിഡയിലെ ടല്ലഹസിയിൽ പ്രതിഷേധക്കാർക്ക് നേരെ പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസ്, ന്യൂയോർക്ക് സിറ്റി തുടങ്ങിയ പല നഗരങ്ങളിലും അവസ്ഥ നിയന്ത്രണാതീതമല്ല.

ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. ഡെറിക് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Back to top button