കാളിയാമ്പുഴയിൽ ഉയരുന്നു പുതിയ പാലം

തിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി. ബസ് ദുരന്ത സ്മരണയ്ക്കുമേൽ പുല്ലൂരാംപാറ കാളിയാമ്പുഴയിൽ പുതിയ പാലം വരുന്നു. മെയിൻ കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചു. വൈകാതെ ഗതാഗതത്തിന് തുറന്നുകൊടുക്കും. മലയോര കുടിയേറ്റമേഖലയിലെ ഏറ്റവും തിരക്കേറിയ പാതയായ തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴയിൽ 2024 ഒക്ടോബർ എട്ടിനാണ് രണ്ടു സ്ത്രീകൾ മരിക്കുകയും 35 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ് ദുരന്തമുണ്ടായത്. നിറയെ യാത്രക്കാരുമായി തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പുഴയിലേക്കു പതിക്കുകയായിരിന്നു. കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ പാലത്തിന്റെ കൈവരി തകർത്താണ് നിയന്ത്രണംവിട്ട ബസ് പുഴയിലേക്കു മറിഞ്ഞത്.
തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കാളിയാമ്പുഴ പാലം പുനർനിർമിച്ചത്. 108.314 കോടിരൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനികസൗകരങ്ങളോടെയാണ് നവീകരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റിയാണ് കരാറുകാർ. നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സമീപനറോഡാണിത്.






